കട്ടപ്പന: ചത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ മിന്നലാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഫ് ജവാൻ കട്ടപ്പന വെള്ളയാംകുടി ഓറോലിക്കൽ ഒ.പി. സാജു(47)വിന്റെ സംസ്കാരം ഇന്നു നടക്കും. ഇന്നലെ രാവിലെ റായ്പുർ ഷഹീദ് സ്മാരക മൈതാനത്തു സാജുവിന്റെയും ആക്രമണത്തിൽ മരിച്ച എഎസ്ഐമാരായ മഹാദേവ് പാട്ടീൽ, മദൻ പാൽ എന്നിവരുടെയും മൃതദേഹത്തിൽ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, ആഭ്യന്തര മന്ത്രി രംരധ്വജ് സാഹു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.
തുടർന്ന് വിമാനത്തിൽ വൈകുന്നേരം നാലോടെ സാജുവിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിനു പുറത്തു സിആർപിഫ് ബംഗളൂരു ഐജി ഗിരിപ്രസാദ്, ഡിഐജി മാത്യു എ. ജോണ്‍, ഡെപ്യൂട്ടി കമാൻഡന്റ് അജിത് പി. ബാബു, കണ്ണൂർ ഡിഐജി എം.ജെ. വിജയ് എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഹോണർ നൽകി. കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗണ്‍സിലർമാരായ പി.ആർ. രമേശ്, സിബി പാറപ്പായി എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് രാത്രി 11ഓടെ വെള്ളയാംകുടിയിലെ വീട്ടിലെത്തിച്ച മൃതദേഹം ജില്ലാ ഭരണകൂടത്തിനുവേണ്ടി ആർഡിഒ എം.പി. വിനോദ് ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറി.
ഇന്നു രാവിലെ പത്തിനു കട്ടപ്പന ഗാന്ധി സ്ക്വയറിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും. മുഖ്യമന്ത്രിക്കുവേണ്ടി ആർഡിഒയും ജില്ലാ ഭരണകൂടത്തിനുവേണ്ടി തഹസിൽദാർ എം. ബാബുവും റീത്ത് സമർപ്പിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ വീട്ടുവളപ്പിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഇന്നലെ കളക്ടർ എച്ച്. ദിനേശൻ സാജുവിന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആർഡിഒ എം.പി. വിനോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, തഹസിൽദാർ നിജു കുര്യൻ, വില്ലേജ് ഓഫീസർ ജയ്സണ്‍ ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വെള്ളിയാഴ്ച ബിജാപുർ കേഷ്കുതുലിലെ മേഖലയിൽ സിആർപിഎഫ് 199-ാം ബറ്റാലിയനിലെ ജവാൻമാരും ചത്തീസ്ഗഡ് പോലീസും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ബൈക്കുകളിലായിരുന്ന ജവാൻമാർക്കെതിരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. എഎസ്ഐ മഹാദേവ് പാട്ടീൽ സംഭവസ്ഥലത്തും എഎസ്ഐ മദൻ പാലും ഹെഡ് കോണ്‍സ്റ്റബിൾ സാജുവും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. 1992-ലാണ് സ്പോർട്സ് ക്വാട്ടയിൽ സാജു സിആർപിഎഫിൽ പ്രവേശിച്ചത്. മേയിലാണ് നാട്ടിലെത്തി മടങ്ങിയത്. ജൂലൈ ഒന്നുമുതൽ ചെന്നൈയിൽ നടക്കുന്ന പരിശീലന ക്യാന്പിൽ പങ്കെടുക്കാൻ പോകാനിരിക്കെയാണ് വീരമൃത്യു.
ധീരജവാൻ സാജുവിന്റെ സംസ്കാരം ഇന്ന്
12:02 AM Jun 30, 2019 | Deepika.com