ഉപ്പുതറ: സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ലാത്ത രാജ്കുമാറിന് ഇത്ര വലിയ തട്ടിപ്പ് നടത്താനാകില്ലെന്നും തട്ടിപ്പിനു പിന്നിൽ വലിയ സ്വാധീനമുള്ള മറ്റാരെങ്കിലുമുണ്ടെന്നും രാജ്കുമാറിന്റെ ഭാര്യ വിജയ. കാലിനു സ്വാധീനക്കുറവുള്ളയാളാണ് രാജ്കുമാർ. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത രാജ്കുമാർ ജീവിച്ചതു തന്റെയും അമ്മയുടെയും വരുമാനത്തിലാണ്.
കഴിഞ്ഞ രണ്ടു മാസമായി ഇയാൾക്ക് എന്തോ ജോലി ഉണ്ടായിരുന്നു. രാജ്കുമാറിനെ മുൻനിർത്തി മറ്റാരോ ആണ് തട്ടിപ്പ് നടത്തിയത്. ഇതു പുറത്തുവരാതിരിക്കാനാണ് കൊന്നത്. ഒന്‍പതാംക്ലാസ് വരെ മാത്രമേ രാജ് പഠിച്ചിട്ടുള്ളൂ. ആകെ അറിയാവുന്നതു തമിഴ് മാത്രമാണ്. ഈ തട്ടിപ്പു കേസിൽ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണം. ഒരു പാർട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ പാർട്ടിക്കാരുടെയും പിന്തുണയോടെയാണു പരാതി നൽകിയിരിക്കുന്നത്. അന്വേഷണത്തിൽ വിശ്വാസമുണ്ടന്നും വിജയ പറഞ്ഞു.
രാജ്കുമാറിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി കേസിൽനിന്നു പിന്തിരിപ്പിക്കുന്നതായി ചില ബന്ധുക്കൾ ആരോപിച്ചിരുന്നു. സിപിഎം വാഗമണ്‍ പ്രാദേശിക നേതൃത്വമാണ് രാജ്കുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി വശത്താക്കിയതായി ആരോപണമുള്ളത്. പാർട്ടി പറയുന്നതു കേട്ടില്ലെങ്കിൽ രാജ്കുമാർ തൂക്കുപാലത്തു നടത്തിയ മൂന്നുകോടി രൂപയുടെ ഹരിത തട്ടിപ്പിനു സമാധാനം പറയേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. ആരോപണം സിപിഎം പ്രാദേശിക നേതൃത്വം നിഷേധിച്ചിട്ടുണ്ട്.
രാജ്കുമാറിനെ ഉപയോഗിച്ചു മറ്റാരോ തട്ടിപ്പു നടത്തിയെന്നു ഭാര്യ
01:51 AM Jun 29, 2019 | Deepika.com