കൊച്ചി: സംസ്ഥാനത്തെ ഹൈസ്കൂൾ-ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ലയനം നടപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നത് ഇതിനെതിരേയുള്ള ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി.
ശിപാർശകൾ നടപ്പാക്കാനുള്ള സർക്കാർ ഉത്തരവു സ്റ്റേ ചെയ്തതു ഭേദഗതി ചെയ്താണു ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്. എന്നാൽ, സ്റ്റേ ഉത്തരവ് പൂർണമായി നീക്കാൻ കോടതി തയാറായില്ല.
ഉത്തരവ് പ്രകാരം ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിനായി കെഇആർ ഭേദഗതി ചെയ്യുന്നതടക്കമുള്ള നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകാനാവും. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്നാണു ഹർജികളിൽ അന്തിമവിധിയെങ്കിൽ സ്വീകരിച്ച നടപടികളൊക്കെ പാഴ്വേലയാകും. സ്റ്റേ ഉത്തരവ് ഭാഗികമായി നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ സർക്കാരിനു ചില നിർദേശങ്ങളും ഹൈക്കോടതി നൽകിയിട്ടുണ്ട്.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർമാരുടെ നിയമപരമായ കടമകളും ഉത്തരവാദിത്തങ്ങളും ബന്ധപ്പെട്ട അധികാരികൾ തടസമില്ലാതെ നിർവഹിക്കുന്നെന്നു സർക്കാർ ഉറപ്പാക്കണമെന്നു കോടതി പറഞ്ഞു. അധികാരം ഒരു കേന്ദ്രത്തിലേക്ക് എത്തുന്നതിന്റെയും സ്കൂൾ ഏകീകരണത്തിന്റെയും പേരിൽ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ, മാനേജർമാർ, മാനേജ്മെന്റുകൾ എന്നിവരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കുകയോ വൈകിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
ഏകീകരണം നടപ്പാക്കാൻ കെഇആർ ഭേദഗതി കൊണ്ടുവരാൻ കരട് തയാറാക്കിയെങ്കിലും സ്റ്റേ നിലവിലുള്ളതിനാൽ തുടർ നടപടി സാധ്യമാകുന്നില്ലെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് സ്റ്റേ ഉത്തരവ് ഭേദഗതി ചെയ്തത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സാജു മാത്യു മാന്തോട്ടം, നെൽസണ്‍ ഡാന്റെ, അമോദ് മാത്യു എന്നിവർ നൽകിയ ഹർജിയിൽ ജൂണ്‍ 17 നാണ് സർക്കാർ ഉത്തരവ് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്.
സ്റ്റേ നീക്കാൻ സർക്കാർ ഇതേ ബെഞ്ചിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഭേദഗതി അനുവദിച്ചത്. ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
ഖാദർ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ഭാഗികമായി നീക്കി; അന്തിമ തീർപ്പിനു വിധേയം
01:51 AM Jun 29, 2019 | Deepika.com