കൊച്ചി: ബാലഭാസ്കറിന്റെ മരണത്തെ സ്വർണക്കടത്തുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്നും ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയിൽ അറിയിച്ചു.
സ്വർണക്കടത്തു കേസിലെ പ്രതികളായ വിഷ്ണു, പ്രകാശൻ തന്പി എന്നിവരെ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിരുന്നു. എന്നാൽ അപകടസമയത്തു കാർ ഓടിച്ചിരുന്നത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയ കേസിൽ പ്രതികളായ അഡ്വ. എം. ബിജു, സെറീന ഷാജി, സുനിൽ കുമാർ, പി.കെ. റാഷിദ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സ്വർണക്കടത്തു കേസിൽ പ്രതികൾക്ക് എന്തുകൊണ്ടു ജാമ്യം നൽകരുതെന്നു വ്യക്തമാക്കി ഡിആർഐ അധികൃതർ വിശദീകരണം നൽകാനും ഹൈക്കോടതി നിർദേശിച്ചു.
അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവിംഗ് സീറ്റിൽനിന്നു ശേഖരിച്ച മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഡ്രൈവറായിരുന്ന അർജുൻ, വിഷ്ണു എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം അറിയാനായി സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സഹായം തേടി. അപകടം നടന്ന റോഡിന്റെ സ്ഥിതിയെക്കുറിച്ച് അറിയാൻ ദേശീയ പാത അഥോറിറ്റിയെയും വാഹനം അമിതവേഗതയിലായിരുന്നോ എന്നറിയാൻ ആർടിഒയെയും അപകടസ്ഥലത്തു മതിയായ വെളിച്ചമുണ്ടായിരുന്നോ എന്നറിയാൻ കെഎസ്ഇബിയെയും സമീപിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തിന്റെ പ്ലാൻ തയാറാക്കി നൽകാൻ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി. സംഭവസമയത്തെ കാലാവസ്ഥയെക്കുറിച്ച് അറിയാൻ കാലാവസ്ഥാ വിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. കേസിൽ വിഷ്ണുവിനെ ഇനിയും ചോദ്യം ചെയ്യും. പ്രകാശൻതന്പി, വിഷ്ണു, അർജുൻ, ഡോ. രവീന്ദ്രനാഥ്, ലത എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർബിഐ മുഖേന ശേഖരിക്കും. രജിസ്ട്രേഷൻ വകുപ്പ്, ജില്ലാ കളക്ടർ എന്നിവരുമായി ബന്ധപ്പെട്ട് ഇവരുടെ ഭൂസ്വത്തുക്കളുടെ വിവരം പരിശോധിക്കും.
വിഷ്ണുവും പ്രകാശൻ തന്പിയും ബാലഭാസ്കറിന്റെ സ്വത്തുക്കൾ കൈവശംവച്ച് ഉപയോഗിച്ചിരുന്നോ എന്നതും അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജൂണ് 25നു ജാമ്യഹർജി പരിഗണിക്കുന്പോൾ സ്വർണക്കടത്തിനു വയലിനിസ്റ്റ് ബാലഭാസ്കർ കാറപകടത്തിൽ മരിച്ച സംഭവവുമായി ബന്ധമുണ്ടോയെന്ന് അറിയിക്കാൻ ക്രൈംബ്രാഞ്ചിന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു.
സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലർ ബാലഭാസ്കറിന്റെ സഹായികളായിരുന്നെന്നു ഡിആർഐ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു നിർദേശം. തുടർന്നാണ് അഭിഭാഷകൻ മുഖേന വിവരങ്ങൾ കോടതിയെ ധരിപ്പിച്ചത്.
ബാലഭാസ്കറിന്റെ മരണം: അപകടസമയത്തു കാർ ഓടിച്ചിരുന്നത് ആരെന്നു വ്യക്തമായില്ല: ക്രൈംബ്രാഞ്ച്
01:51 AM Jun 29, 2019 | Deepika.com