പത്തനംതിട്ട: കടലാസു രഹിത ഓണ്‍ലൈൻ വിപ്ലവത്തിനു തയാറെടുക്കുന്ന വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ഒരു മാസമായി പ്രഥമാധ്യാപകരെ ഇന്റർനെറ്റിനു മുന്പിൽ വട്ടംകറക്കുന്നു. ക്ലാസുകളുടെ ചുമതലയുള്ള പ്രഥമാധ്യാപകർ ഒരുമാസത്തിനിടെ ഒന്നോ രണ്ടോ തവണയാണ് തങ്ങളുടെ കുട്ടികളുടെ മുഖം കണ്ടത്. സ്കൂൾ തുറന്ന ദിനം മുതൽ വിവിധ രേഖകളുടെ ഓണ്‍ലൈൻ സമർപ്പണം നടന്നുവരികയാണ്. ഇതിനിടെയിലുണ്ടാകുന്ന സെർവറുകളുടെ തകരാറുകൾ അധ്യാപകരെ വട്ടം കറക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ 11915 സർക്കാർ, എയ്ഡഡ് എൽപി, യുപി, ഹൈസ്കൂൾ പ്രഥമാധ്യാപകർ ഒരേസമയം വിവരങ്ങൾ അപ് ലോഡ് ചെയ്യാൻ ശ്രമിച്ചതോടെ സമയനഷ്ടം മാത്രമായി ഫലം.
വിദ്യാലയ മികവ് അക്കാദമിക മികവ് എന്ന മുദ്രാവാക്യവുമായിട്ടാണ് ഈ അധ്യയന വർഷം ആരംഭിച്ചത്. സ്കൂളിലെ ദൈനംദിന കാര്യങ്ങൾ അപ്പപ്പോൾ അപ്ലോഡ് ചെയ്യാൻ നിർദേശവും വന്നു. എല്ലാ വിദ്യാലയങ്ങൾക്കും ഇന്റർനെറ്റ് സംവിധാനം ഒരുക്കി. പഠന പ്രവർത്തനങ്ങൾക്കു വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ അധ്യാപകർക്ക് അവധിക്കാലത്തു നാലു ദിന പരിശീലനവും നൽകി. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം രാവിലെ 11നു മുന്‍പ് ബന്ധപ്പെട്ട സൈറ്റിൽ നൽകണം. രാവിലെ മുതൽ സൈറ്റിനു മുന്പിൽ ഇരുന്നാൽ ഭാഗ്യം ഉണ്ടെങ്കിൽ 11നു മുന്‍പ് നൽകാം. നൽകാനായില്ലെങ്കിൽ അന്നത്തെ പാചകക്കൂലി സർക്കാർ കണക്കിൽ വരില്ല. അധ്യാപകന്റെ കൈയിൽനിന്നു നൽകണം.
പ്രഥമാധ്യാപകരെ ഇന്റർനെറ്റിനു മുന്പിൽ വട്ടംകറക്കി വിദ്യാഭ്യാസ വകുപ്പ്
12:57 AM Jun 29, 2019 | Deepika.com