കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി (സേദേ പ്ലേന) ബിഷപ് മാർ ജേക്കബ് മനത്തോടത്ത് നിർവഹിച്ചു വന്നിരുന്ന അജപാലന ശുശ്രൂഷയുടെ കാലാവധി അവസാനിച്ചു. അതിരൂപതയുടെ ഭരണച്ചുമതല പൂർണമായും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. മാർ മനത്തോടത്ത് പാലക്കാട് രൂപതാധ്യക്ഷനായി അജപാലന ശുശ്രൂഷ തുടരും.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാൻ സ്ഥാനത്തുനിന്നു മാർപാപ്പ മാറ്റിനിർത്തി. ഇരുവരുടെയും പുതിയ അജപാലന ശുശ്രൂഷയെ സംബന്ധിച്ചു സീറോ മലബാർ സഭയുടെ സിനഡ് തീരുമാനമെടുക്കണം.
അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചു വിവിധ തലങ്ങളിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനങ്ങൾ അറിയിച്ചുകൊണ്ടു സീറോ മലബാർ സഭാ മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ സാന്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവര, ജംഗമ വസ്തുക്കളുടെ നടത്തിപ്പു സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജർ ആർച്ച്ബിഷപ് സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിനു നൽകേണ്ടതാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
മാർപാപ്പയുടെ കല്പനയുടെ വിശദീകരണം എന്ന നിലയിൽ റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി താഴെപ്പറയുന്ന കാര്യങ്ങൾ കൂടി അറിയിച്ചിട്ടുണ്ട്:
1. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും പഠിച്ച ശേഷമാണു തിരുസിംഹാസനം മേൽ പറയപ്പെടുന്ന തീരുമാനങ്ങൾ എടുത്തത്.
2. സീറോ മലബാർ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്തു നിലവിലുള്ള സിവിൽ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാന്പത്തിക ബാധ്യതകൾ പരിഹരിക്കാനാവശ്യമായ നടപടികൾ ഇക്കാലയളവിൽ സ്വീകരിക്കാവുന്നതാണ്.
3. എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങൾ സ്ഥിരം സിനഡുമായി ആലോചിച്ചു നടപ്പിലാക്കുന്നതിന് അതിരൂപതാധ്യക്ഷനെന്ന നിലയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്. കൂരിയായുടെ ആത്യന്തികമായ പുനഃക്രമീകരണം ഓഗസ്റ്റിലെ സിനഡിനുശേഷം നടത്തുന്നതാണ് അഭികാമ്യം.
4. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാന്പത്തിക കാര്യങ്ങളിലുൾപ്പെടെ സുസ്ഥിരവും സുഗമവുമായ ഭരണനിർവഹണത്തിനാവശ്യമായ തീരുമാനങ്ങൾ ദീർഘവീക്ഷണത്തോടെയെടുക്കാൻ ഓഗസ്റ്റിൽ ചേരുന്ന സീറോ മലബാർ സിനഡ് ശ്രദ്ധിക്കേണ്ടതാണ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ച കമ്മീഷന്റെ റിപ്പോർട്ടും നിർദേശങ്ങളും സിനഡിലെ ചർച്ചകൾക്കു സഹായകമാകും. സഭയിൽ കൂട്ടായ്മയും പരസ്പര സഹകരണവും വളർത്തുന്നതിനാവശ്യമായ നടപടികൾക്കാണു പ്രഥമ പരിഗണന നൽകേണ്ടത്. സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്ന നടപടികൾ സിനഡിൽ രൂപപ്പെടുത്തണം.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പയുടെ ഈ അന്തിമ വിധിതീർപ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസോടെ സ്വീകരിക്കണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർഥിച്ചു. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിർത്താൻ എല്ലാവരും ഒരു മനസോടെ പ്രാർഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം എല്ലാ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
ഭരണച്ചുമതല വീണ്ടും മേജർ ആർച്ച്ബിഷപ്പിന്
01:37 AM Jun 28, 2019 | Deepika.com