പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ ഉത്പാദനം നാമമാത്രം. കാലവർഷം ദുർബലമായതോടെ സംഭരണിയിലേക്കു നീരൊഴുക്ക് കുറഞ്ഞതിനാലാണ് ഉത്പാദനം കുറച്ചത്. ശബരിഗിരിയുടെ മൂഴിയാർ വൈദ്യുതി നിലയത്തിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന സംഭരണികളായ കക്കി - ആനത്തോട്, പന്പ എന്നിവിടങ്ങളിൽ ജലനിരപ്പ് 10 ശതമാനത്തിലും താഴെയാണ്.
ഇതിൽ ആനത്തോട് ഡാം ഏറെക്കുറെ വറ്റിവരണ്ടു. കക്കിയിലും പന്പയിലുമാണ് നേരിയ തോതിൽ നീരൊഴുക്കുളളത്. മൂന്നു ദിവസമായി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ല. കക്കിയും ആനത്തോടും ചേർന്നു കിടക്കുന്ന സംഭരണികളാണ്. കക്കിയിൽ വെള്ളമെത്തിയശേഷമാണ് ആനത്തോട്ടിലേക്ക് ഒഴുകിയെത്തേണ്ടത്. ഷട്ടറുകൾ ആനത്തോട് ഡാമിനാണുള്ളത്.
മൂഴിയാറിൽ ഇന്നലെ 1.3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. തിങ്കളാഴ്ച 1.8 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നു. കക്കി, പന്പ ഡാമുകളിലെ ഇന്നലത്തെ ജലനിരപ്പ് 7.89 ശതമാനമാണ്. 2018 ജൂണ്‍ ജൂണ്‍ 27ന് 45 ശതമാനമായിരുന്നു ജലനിരപ്പ്. കഴിഞ്ഞ ഓഗസ്റ്റോടെ സംഭരണികൾ നൂറു ശതമാനം ശേഷിയിലെത്തിയിരുന്നു.
ഓഗസ്റ്റ് ഒന്‍പതു മുതൽ ഷട്ടറുകൾ തുറന്നു വെള്ളം പുറത്തേക്കൊഴുക്കി. ജലനിരപ്പ് ക്രമീകരിക്കുന്നതിലേക്കു വീണ്ടും ഷട്ടറുകൾ തുറക്കേണ്ടിവന്നു. തുലാവർഷവും വേനൽമഴയും പ്രതീക്ഷിച്ചപോലെ സംഭരണികളിലേക്കു വെള്ളം കൊണ്ടുവന്നില്ല.
ബിജു കുര്യൻ
ആനത്തോട് ഡാം വറ്റിവരണ്ടു, ശബരിഗിരിയിൽ ഉത്പാദനം നാമമാത്രം
01:37 AM Jun 28, 2019 | Deepika.com