കോഴിക്കോട്: വീടിനു ഭീഷണിയായതിനെത്തുടർന്ന് മുറിച്ചുമാറ്റിയ തേക്കുമരം ഇർച്ചമില്ലിലെത്തിക്കാൻ പാസ് നിഷേധിച്ച ഡിഎഫ്ഒയുടെ നടപടിയിൽ പ്രതിഷേധിച്ച് വനംവകുപ്പിന്റെ ജില്ലാ ഓഫീസിൽ ജീവനൊടുക്കാൻ കർഷകന്റെ ശ്രമം. ചക്കിട്ടപാറ വില്ലേജിലെ മുതുകാട് സ്വദേശി കൊമ്മറ്റത്തിൽ ജോസഫ് എന്ന സണ്ണിയാണ്( 55) ഇന്നലെ കർഷക നേതാക്കൾക്കൊപ്പം കളക്ടറേറ്റിലെത്തി ഡിഎഫ്ഒ ഓഫീസിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചത്.
കളക്ടറേറ്റ് ജീവനക്കാരെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ ജോസഫ്, ഒടുവിൽ സ്ഥലത്തെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ എസ്. സാംബശിവറാവു യാചനയോടെ നൽകിയ ഉറപ്പിനെതുടർന്നാണ് ആത്മഹത്യാശ്രമത്തിൽനിന്നു പിന്മാറിയത്. അതുവരെ രണ്ടും കൽപ്പിച്ച അവസ്ഥയിലായിരുന്നു ജോസഫ്.
വർഷങ്ങൾക്കു മുൻപ് കുറ്റ്യാടി ജലസേചന പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്ത് വഴിയാധാരമായ കർഷകരിലൊരാളാണ് ജോസഫ്.
മുറിച്ചുമാറ്റിയ തേക്ക് മില്ലിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് ജില്ലാ കളക്ടർ വനം വകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിഎഫ്ഒ പാസ് അനുവദിച്ചില്ല. വിഷയം ചർച്ചചെയ്യാൻ ഇന്നലെ കളക്ടറേറ്റിൽ വനംവകുപ്പിന്റെയും കർഷകരുടെയും യോഗം കളക്ടർ വിളിച്ചിരുന്നു.
ബാബു ചെറിയാൻ
മുറിച്ച തേക്കിന്റെ പേരിൽ പീഡനം: വകുപ്പ് ഓഫീസിലെത്തി കർഷകന്റെ ആത്മഹത്യാ ശ്രമം
01:10 AM Jun 28, 2019 | Deepika.com