കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ചു വിജിലന്‍സ് അന്വേഷണം വേണമെന്നു ഹര്‍ജി നല്കിയ വ്യക്തിയുടെ താത്പര്യമെന്താണെന്നു പരിശോധിക്കുമെന്നു ഹൈക്കോടതി. കന്യാകുമാരി സ്വദേശി ഡി. ഫ്രാന്‍സിസ് നല്കിയ ഹര്‍ജി ഇക്കാര്യം വ്യക്തമാക്കി വിശദമായ വാദത്തിനു സിംഗിള്‍ബെഞ്ച് ജൂലൈയിലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ യാത്രകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെയായിരുന്നെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അഴിമതിയാരോപണമുണ്ടെങ്കില് ഉചിതമായ ഫോറത്തെ സമീപിക്കാതെ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചതെന്തിനാണെന്നു വാക്കാല്‍ ചോദിച്ചു. ജൂണ്‍ ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനോടു പത്തു ചോദ്യങ്ങള്‍ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി നല്‍കിയിട്ടില്ലെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
മതിയായ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകളില്‍ അഴിമതിയാരോപിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.
മുഖ്യമന്ത്രി 2016 ഡിസംബര്‍ 21 മുതല്‍ 25 യുഎഇയും 2018 ജൂലൈ എട്ടു മുതല്‍ 17 വരെ അമേരിക്കയുമാണു സന്ദര്‍ശിച്ചത്. ഷാര്‍ജയിലെ ഇന്ത്യന്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനും പ്രവാസി മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാനുമാണു പോയത്.
ഇതിന് 2018 ഡിസംബര്‍ 19നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഫിലാഡല്‍ഫിയയിലെ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് അമേരിക്കയിലേക്കു പോയത്. ഇതിന് 2018 ജൂണ്‍ 20നു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
2018 ജൂലൈ എട്ടു മുതല്‍ 17 വരെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കു യുഎസ്എയില്‍ തങ്ങേണ്ടി വന്നു. ഇതിനു കേന്ദ്ര സര്‍ക്കാര്‍ 2018 ജൂലൈ 11ന് അനുമതി നീട്ടി നല്‍കിയിരുന്നു. സ്വകാര്യാവശ്യങ്ങള്‍ക്ക് അമേരിക്കയില്‍ തങ്ങിയ കാലയളവിലെ ചെലവ് മുഖ്യമന്ത്രി വഹിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ ബി. സുനില്‍ കുമാറാണ് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ വിദേശയാത്ര ; ഹര്‍ജിക്കാരന്റെ താത്പര്യം എന്തെന്നു ഹൈക്കോടതി
12:36 AM Jun 28, 2019 | Deepika.com