തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും കേരളത്തിൽ മഴയൊഴിഞ്ഞു നിൽക്കുന്നു. ഇന്നലെവരെ സംസ്ഥാനത്ത് 35 ശതമാനം കുറവാണ് കാലവർഷ മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 54.99 സെന്റീമീറ്റർ മഴ ലഭിക്കേണ്ട ഇക്കാലയളവിൽ പെയ്തത് 35.5 സെന്റീമീറ്റർ മാത്രം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് ശരാശരി 203.97 സെന്റീമീറ്റർ മഴയാണ് കേരളത്തിനു കിട്ടേണ്ടത്. കാലവർഷം ആരംഭിച്ചാൽ ആദ്യ പാദത്തിൽത്തന്നെ മഴയുടെ 30 മുതൽ 35 ശതമാനം വരെ പെയ്യുകയാണ് പതിവ്. എന്നാൽ, ഇക്കുറി കാര്യമായി മഴ കിട്ടാത്തത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ വർഷം പ്രതീക്ഷച്ചതിലും വൈകിയെത്തിയ കാലവർഷം പെയ്യാൻ മടിച്ചു നിൽക്കുന്പോൾ, പ്രധാനഅണക്കെട്ടുകളിലെ ജലനിരപ്പും പരിതാപകരമായ നിലയിലാണ്.
ഇടുക്കി അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 14 ശതമാനം വെള്ളം മാത്രമാണ് നിലവിലുള്ളത്. കുറ്റ്യാടിയിൽ 22 ശതമാനവും പന്പയിലും ഇടമലയാറിലും എട്ടു ശതമാനവും ഷോളയാറിൽ ഒൻപത് ശതമാനവുംവെള്ളമേയുള്ളൂ.
55 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ വയനാട് ജില്ലയാണ് മഴക്കുറവിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 48 ശതമാനം മഴക്കുറവുമായി ഇടുക്കിയും 44 ശതമാനം മഴക്കുറവുമായി കാസർഗോഡും തൊട്ടുപിന്നിലുണ്ട്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.
എന്നിട്ടും നാല് ശതമാനം മഴക്കുറവാണ്. വേനൽ മഴയിൽ 55 ശതമാനം കുറവു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ശുദ്ധജല ക്ഷാമം മുൻപില്ലാത്ത വിധം രൂക്ഷമാണ്. മലയോര മേഖലകളിലുള്ളവരാണ് കൂടുതലായും കുടിവെള്ളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പല മേഖലകളിലും വേനൽക്കാലത്തു വറ്റിയ കിണറുകളിൽ ഇതുവരെയും വെള്ളമായിട്ടില്ല. മഴക്കുറവ് കാർഷിക മേഖലയിലും തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
ദിവസങ്ങളായി കാലവർഷം സംസ്ഥാനത്ത് ദുർബലമായി തുടരുകയാണ്. ഇന്നലെയും സംസ്ഥാനത്ത് കാലവർഷ മഴ കാര്യമായി ലഭിച്ചില്ല. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് തലശേരിയിലാണ്, ഏഴ് സെന്റീമീറ്റർ.
കുടിവെള്ളം ഒരാഴ്ചത്തേക്കു മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ജലസംഭരണികളിൽ ഒരാഴ്ചത്തേക്ക് വിതരണത്തിനാവശ്യമായ കുടിവെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
ഒരാഴ്ചയ്ക്കകം മഴ പെയ്തില്ലെങ്കിൽ എന്താകുമെന്ന് പിന്നീടേ പറയാനാകൂ. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 300 ടിഎംസി വെള്ളം മാത്രമാണുള്ളത്. മണ്‍സൂണ്‍ ശക്തമാകാത്തതിനാൽ അണക്കെട്ടുകളിൽ 46.1 ശതമാനം വെള്ളം മാത്രമാണുള്ളത്.
വൈദ്യുതി നിയന്ത്രണം?
തിരുവനന്തപുരം: മഴക്കുറവ് വൈദ്യുതി ഉത്പാദനത്തേയും സാരമായി ബാധിക്കാൻ സാധ്യതയേറി. കാലവർഷം ശക്തമായില്ലെങ്കിൽ അടുത്തയാഴ്ച മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. അണക്കെട്ടുകളിൽ 3,900 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജല നിരപ്പിലേക്കു താഴുംവരെ തത്സ്ഥിതി തുടരും. അതിനുശേഷം വൈദ്യുതി ഉപയോഗം 120 ലക്ഷം യൂണിറ്റായി ക്രമീകരിക്കാനും കെഎസ്ഇബി യോഗം തീരുമാനിച്ചു.
പെയ്യാൻ മടിച്ച് കാലവർഷം, വരൾച്ചയിലേക്ക്
01:42 AM Jun 27, 2019 | Deepika.com