തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശബരിമല വിഷയം കാരണമായെന്നു സമ്മതിക്കുന്ന പാർട്ടി അവലോകന റിപ്പോർട്ട് സിപിഎം പരസ്യപ്പെടുത്തി.
വനിതാ മതിലിനു ശേഷം രണ്ടു യുവതികൾ ശബരിമലയിൽ പ്രവേശിച്ചതു വിശ്വാസികളായ പാർട്ടി അനുഭാവികൾക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ഏറ്റുപറച്ചിൽ പരോക്ഷമായി സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള ഒളിയമ്പാണ്.
ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും ഇപ്പോൾ ഉണ്ടായ പരാജയം മറികടക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും അവലോകന റിപ്പോർട്ടിൽ പറയുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ട് പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്. കേരളത്തിലെ രാഷ്ട്രീയ അക്രമത്തിൽ പാർട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. എതിരാളികൾക്കു പാർട്ടിയെ രാഷ്ട്രീയാക്രമണകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങൾ ഉണ്ടാകില്ലെന്നു പാർട്ടി ഉറപ്പുവരുത്തണമെന്നും തെറ്റുകളും കുറവുകളും തിരുത്തുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അവലോകന റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ബിജെപിക്കുണ്ടായ വോട്ട് വർധനയിൽ റിപ്പോർട്ട് ഗൗരവമായ ആശങ്കയാണ് ഉയർത്തുന്നത്. ബിജെപിയുടെ വോട്ടിൽ ഒരു ഭാഗം യുഡിഎഫിനു ലഭിച്ചിട്ടും 15.56 ശതമാനം വോട്ടുകൾ നേടുന്നതിൽ അവർ വിജയിച്ചു. ഈ വളർച്ച ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും കേരളത്തിൽ ബിജെപിയുടെ വളർച്ച തടയുന്നതിനുള്ള ക്ഷമാപൂർവവും ഏകോപിതവുമായ രാഷ്ട്രീയ പ്രവർത്തനം ആവശ്യമാണെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ട് പാർട്ടിയുടെ ബ്രാഞ്ച് തലം മുതൽ വിവിധ ഘടകങ്ങളിൽ ഇനി ചർച്ച ചെയ്യും.
ശബരിമല: പിണറായിയുടെ നിലപാടിനെ പരസ്യമായി തള്ളി സിപിഎം
01:42 AM Jun 27, 2019 | Deepika.com