തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽനിന്നു ചാടിയ മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻവീട്ടിൽ ശിൽപ്പ എന്നിവരെ ഇതുവരെയും കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഇവർ ട്രെയിൻ മാർഗം സംസ്ഥാനം വിട്ടതായാണ് പോലീസിന്റെ നിഗമനം.
ജയിൽ ചാടാനുള്ള പദ്ധതി ഇവർ നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇതിന് ഇവർക്ക് തടവുകാരിൽ ഒരാളുടെയും പുറത്തുള്ള ഒരു യുവാവിന്റെയും സഹായം കിട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ശില്പ, സുഹൃത്തായ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇയാളെ ചോദ്യം ചെയ്യുന്നു. അതേസമയം ഇവരുടെ പക്കൽ പണമില്ലാത്തതിനാൽ കൂടുതൽ ദിവസം ഒളിച്ചു താമസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ടുതന്നെ ഇവരെ ഉടൻ കണ്ടെത്താൻ കഴിയുമെന്നുമാണ് പോലീസ് കണക്കു കൂട്ടുന്നത്.
അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുകയായിരുന്ന ഇവർ ജയിലിന്റെ മുൻവശത്തു കൂടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം കരുതിയിരുന്നത്. ജയിലിനു മുന്നിലുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീടുള്ള അന്വേഷണത്തിൽ ഇവർ ജയിലിന്റെ പിൻവശത്തുള്ള മുരിങ്ങയിലൂടെ കയറി മതിലിനു മുകളിലെത്തി രക്ഷപ്പെടുകയായിരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവർ രക്ഷപ്പെട്ടു പോകുന്ന സിസിടിവി ദൃശ്യം മണക്കാട് നിന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് ശേഷമാണ് പോലീസിന് ലഭിച്ചത്.
ജയിൽ ചാട്ടത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജയിൽ ഡിഐജിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
ജയിൽ ചാടിയ വനിതകൾ സംസ്ഥാനം വിട്ടതായി നിഗമനം
01:42 AM Jun 27, 2019 | Deepika.com