തിരുവനന്തപുരം: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണം സംബന്ധിച്ച് പി.ടി. തോമസിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പോലീസ് നല്കിയ റിപ്പോർട്ടിൽ പറയുന്നത് കസ്റ്റഡിയിൽ മരണമടഞ്ഞ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് ജൂണ്‍16 നാണ്. എന്നാൽ, പി.ടി. തോമസ് സഭയിൽ പറഞ്ഞത് ജൂണ്‍ 12 ന് കസ്റ്റഡിയിലെടുത്തുവെന്നാണ്. ഇത് ഏറെ ഗൗരവതരമായ ഒരു ആരോപണമാണ്. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായി അന്വേഷണം നടത്തും. സംശയകരമായ ഒരു നടപടിയും സർക്കാർ അംഗീകരിക്കില്ല.
ഒരാളെ കസ്റ്റഡിയിലെടുത്താൽ സാധാരണ നടപടി ക്രമങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യേണ്ടത്. അതിനു വിപരീതമാണെന്നു തെളിഞ്ഞാൽ നടപടി സ്വീകരിക്കും. മരിച്ച കുമാറിന്റെ ശരീരത്തിൽ മർദനത്തിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതും പരിശോധിക്കും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഞ്ചുപേരെ സ്ഥലംമാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ നടപടികൾ സ്വീകരിക്കാത്തതിനാലാണു വീണ്ടും കസ്റ്റഡി മരണങ്ങൾ ഉണ്ടാവുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ കസ്റ്റഡിമരണം പിണറായി സർക്കാരിന്റെ കാലത്താണെന്ന പ്രത്യേകതയുണ്ട്. പോലീസ് സഹകരണസംഘത്തിന്റെ തെരഞ്ഞെടുപ്പിൽ പോലും സർക്കാർ ഇടപെടൽ നടത്തുന്നു. ഒരു വിഭാഗത്തിനെതിരേ മാത്രം നടപടികളും സ്വീകരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കുമാറിനെ പോലീസ് പിടികൂടിയത് ജൂണ്‍12 ന് കട്ടപ്പനയ്ക്ക് സമീപമുള്ള പുളിയൻമലയിൽ വച്ചാണെന്നും ഇതിനു നിരവധി ദൃക്സാക്ഷികൾ ഉണ്ടെന്നും പി.ടി. തോമസ് പറഞ്ഞു. 105 മണിക്കൂറോളം പോലീസ് കോടതിയിൽ ഹാജരാക്കാതെ ഇയാളെ കസ്റ്റഡിയിൽവച്ചു. കുമാർ ഉൾപ്പെട്ട തട്ടിപ്പുസംഘത്തിന്റെ വാഹനത്തിൽ പട്ടംകോളനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജി. ഗോപകുമാർ നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട്. പീരുമേട് സ്വദേശിക്ക് പട്ടംകോളനി ബാങ്കിൽ അംഗത്വം എങ്ങനെ ലഭിച്ചുവെന്നും 150 ചെക്ക് ലീഫുകൾ നല്‍കിയത് ആരെന്നും ഈ തട്ടിപ്പിനു പിന്നിലുള്ള വമ്പൻമാർ ആരെന്നും അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയ അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
നെടുംകണ്ടത്തെ കസ്റ്റഡി മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
01:28 AM Jun 27, 2019 | Deepika.com