തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിലെ തടവുകാരിൽനിന്ന് മൊബൈൽഫോണ്‍ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത് സംബന്ധിച്ച് കെ.സി. ജോസഫ് അവതരിപ്പിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിയമവിധേയമല്ലാത്ത സൗകര്യങ്ങൾ ചില ജയിലുകളിൽ നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കർശനമായ നടപടി വേണമെന്നു തീരുമാനിച്ചത്. കണ്ണൂർ, വിയ്യൂർ ജയിലുകളിൽനിന്നു മൊബൈൽ ഫോണ്‍, ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. ജയിലുകളിൽ നിയമരഹിതമായി പ്രവർത്തിച്ചവർക്കേതിരേ കർശന നടപടി കൈക്കൊള്ളും. ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ട്. ജയിലുകളുടെ കവാടങ്ങളിൽ സുരക്ഷക്കായി ഐആർബി സ്കോർപിയോണ് സംഘത്തെ നിയോഗിക്കും ജയിലുകളേയും കോടതികളേയും തമ്മിൽ ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറൻസ് സംവിധാനം മൂന്നുമാസത്തിനുള്ളിൽ നിലവിൽവരുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കും: മുഖ്യമന്ത്രി
01:26 AM Jun 27, 2019 | Deepika.com