കാസര്‍ഗോഡ്: ലോക ലഹരി വിരുദ്ധ ദിനമായ ഇന്നലെ ട്രെയിനിലോ ബസിലോ വന്നിറങ്ങിയവരെ വരവേറ്റത് മയക്കുമരുന്ന് ഉപേക്ഷിക്കൂ, മനുഷ്യനാകൂ എന്ന മുദ്രാവാക്യവും ലഘുലേഖകളുമായി ചെഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ടിട്ട് നിന്ന സ്ത്രീകളടക്കമുള്ള വോളണ്ടിയര്‍മാരാണ്.
മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളും അതുകൊണ്ടുണ്ടാകുന്ന ദോഷവശങ്ങളും മയക്കുമരുന്നിന്റെ സ്വാധീനത്തില്പ്പെടാതിരിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും മുതല്‍ എവിടെയെങ്കിലും മയക്കുമരുന്ന് വിപണനം നടക്കുന്നതായി അറിഞ്ഞാല്‍ വിളിച്ച് വിവരമറിയിക്കുന്നതിന് ജില്ലാതലത്തിലുള്ള ഹെല്പ് ലൈന്‍ നമ്പറുകള്‍വരെ ലഘുലേഖകളിലുണ്ടായിരുന്നു. ചെഗുവേരയും മയക്കുമരുന്നും തമ്മിലുള്ള ബന്ധം യാത്രക്കാരില്‍ ചിലരെങ്കിലും ഓര്‍ത്തെടുത്തെങ്കിലും ആരും പരസ്യമായി പറഞ്ഞുകണ്ടില്ല.
നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റവും ജനങ്ങളില്നിന്നകന്ന പ്രവര്‍ത്തനങ്ങളും കൊലപാതകരാഷ്ട്രീയവും വഴിവിട്ട ബന്ധങ്ങളുമൊക്കെ നിരന്തരം വാര്‍ത്തയാകുമ്പോള്‍ പൊതുസമൂഹത്തിലുണ്ടായ പ്രതിച്ഛായാനഷ്ടം പരിഹരിക്കാന്‍ പുതിയ തന്ത്രങ്ങൾ മെനയുകയാണ് സിപിഎം. ഇതിന്റെ ആദ്യപടിയായാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ പുതിയ മുഖവും ദൗത്യങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി സംഘടനയുടെ സജീവപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ രണ്ടായിരത്തിലധികം ജാഗ്രതാസമിതികള്‍ രൂപീകരിച്ചു. എല്ലാ ജില്ലകളിലും ഹെല്പ് ലൈന്‍ നമ്പറുകളും ലഭ്യമാക്കി.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും കേന്ദ്രീകരിച്ച് രക്തദാനസേനകളും ഭക്ഷണവിതരണവും സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പലയിടങ്ങളിലും നേരത്തെ സന്നദ്ധ സംഘടനകളും രാഷ്ട്രീയേതര കൂട്ടായ്മകളും നടപ്പാക്കിയിരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍പോലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാനാണ് തീരുമാനം. ചില സര്‍ക്കാര്‍ ആശുപത്രികളിൽ ലാഭേച്ഛയില്ലാതെ വര്‍ഷങ്ങളായി അന്നദാനം നടത്തിയിരുന്ന സംഘടനകളെയും ചാരിറ്റബിള്‍ ട്രസ്റ്റുകളെയും മറ്റും പെട്ടെന്നൊരു ദിവസം ഒഴിവാക്കി ഡിവൈഎഫ്ഐ ഭക്ഷണവിതരണം തുടങ്ങിയത് വിവാദമാകുകയും ചെയ്തിരുന്നു.
ബിംബവത്കരണത്തെ പ്രത്യക്ഷമായി എതിര്‍ക്കുമ്പോഴും കണ്ണൂർ ലോബിയിലെ പ്രമുഖ നേതാക്കളെല്ലാം പലവിധത്തിൽ ആരോപണവിധേയരാകുന്ന സമയത്ത് ഇവരിൽ ചിലര്‍ക്കെങ്കിലും പുതിയ പരിവേഷം നല്കി അവതരിപ്പിക്കുന്നതിനുള്ള ശ്രമവും സജീവമാണ്. പി. ജയരാജന് പുതിയ ഇമേജുമായി പൊതുസ്വീകാര്യത നേടുന്നത് വരുംകാലങ്ങളില്‍ പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കുന്നതിലുണ്ടായ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമവും നടക്കുന്നത്.
ശ്രീജിത് കൃഷ്ണൻ
ജനസ്വാധീനം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ തന്ത്രം
01:09 AM Jun 27, 2019 | Deepika.com