കൊച്ചി: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സസ്പെൻഡ് ചെയ്യപ്പെട്ട ആന്തൂർ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് നൽകിയ ഹർജിയിൽ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. സാജന്റെ ഭാര്യയെ ഹർജിയിൽ കക്ഷി ചേർക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു.
ഇന്നലെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഹർജിക്കാരനു മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് സാജന്റെ ഭാര്യയെ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചത്.
ആന്തൂർ നഗരസഭാ പരിധിയിൽ സാജൻ നിർമിച്ച കണ്വൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നു ഹർജി പറയുന്നു. സാജനല്ല, ഭാര്യാപിതാവ് പാലൊളി പുരുഷോത്തമനാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. പുരുഷോത്തമന്റെ പേരിലുള്ള ഭൂമിയിലാണ് കണ്വൻഷൻ സെന്റർ നിർമിച്ചത്. കേരള മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു കണ്ടെത്തിയാണ് ലൈസൻസ് നിഷേധിച്ചത്. ജൂണ്‍ 18നു സാജൻ ആത്മഹത്യ ചെയ്തതിനെത്തുടർന്നു ജൂണ്‍ 20 ന് തന്നെ സസ്പെൻഡ് ചെയ്തെന്നും ഗിരീഷിന്റെ ഹർജിയിൽ പറയുന്നു.
സർട്ടിഫിക്കറ്റ് നൽകാത്തതാണ് സാജന്റെ ആത്മഹത്യക്കു കാരണമെന്ന പ്രചാരണം മൂലം വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്. നിയമപരമായ നടപടിയല്ലാതെ കുറ്റമൊന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടായാൽ ജാമ്യം നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി തീർപ്പാകുംവരെ അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം.
ആന്തൂർ: അറസ്റ്റ് തടയണമെന്ന സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി തള്ളി
12:34 AM Jun 26, 2019 | Deepika.com