തിരുവനന്തപുരം: മത്സ്യമേഖലാ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ്.കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി (കെഎംവിഎസ്)യുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്ക് എല്ലാ ദിവസവും കോളജിൽപോയി പഠിച്ച് മടങ്ങിയെത്താൻ സാധിക്കില്ല. അതിനാൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കേണ്ടിവരും. മത്സ്യമേഖലാ വിദ്യാർഥികൾക്ക് നൽകിയിരുന്ന ഹോസ്റ്റൽ ഫീസ് അടുത്തകാലത്തായി വെട്ടിക്കുറച്ചു. അത് പുനഃസ്ഥാപിക്കണം.
തീരദേശ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജ് അതിരൂപതക്ക് അനുവദിക്കണം. കേന്ദ്രത്തിൽ പുതിയ ഫിഷറീസ് മന്ത്രാലയം വന്നു. മന്ത്രാലയത്തിൽനിന്ന് മത്സ്യതൊഴിലാളികളുടെ മക്കൾക്ക് എസ്സി, എസ്ടി വിദ്യാർഥികൾക്കു നൽകുന്നതിനു തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് നടയിൽ നിന്നാരംഭിച്ച മാർച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ടി. പീറ്റർ, തിരുവനന്തപുരം മത്സ്യതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജോണ്‍ ബോസ്കോ, തിരുവനന്തപുരം ലത്തീൻ അതിരൂപത കോർപ്പറേറ്റ് മാനേജർ ഡോ. ഡൈസണ്‍, വിദ്യാഭ്യാസ മിനിസ്ട്രി ഡയറക്ടർ ഫാ. മെൽക്കൻ, കെഎംവിഎസ് നേതാക്കളായ പ്രീതി ഫ്രാങ്ക്ളിൻ, ടോണി ലയോണ്‍സ്, ഡിക്സൻ ഡേവിഡ്, എസ്. രമ്യ, ഷാജി സ്റ്റെല്ലസ്, സ്നേഹ കാർമൽ, സുനിൽ ഡേവിഡ്, വിമൽ ആന്റണി, ഫ്രിജോയ്, അലോഷ്യസ്, സുജ, സിബിൻ വിക്ടർ, സിഎഫ്എസ് കോ-ഓർഡിനേറ്റർ തദയൂസ് പൊന്നയൻ എന്നിവർ പ്രസംഗിച്ചു. സമിതി ജോയിന്റ് കണ്‍വീനർ പ്രീതി ഫ്രാങ്ക്ളിൻ സ്വാഗതം പറഞ്ഞു.
മത്സ്യമേഖലാ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം പുനഃസ്ഥാപിക്കണം: ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
12:14 AM Jun 26, 2019 | Deepika.com