കോട്ടയം: കേരള കോണ്‍ഗ്രസിലെ സമവായത്തിനും ഐക്യത്തിനുമായി നടന്ന പരിശ്രമങ്ങൾക്ക് തുരങ്കം വച്ചതു ജോസഫ് വിഭാഗമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പാർലമെന്ററി പാർട്ടിയിൽപ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയ മോൻസ് ജോസഫിന്റെ നടപടിയാണ് യോജിപ്പിന്റെ അന്തരീക്ഷം തകരുന്നതിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സമവായത്തിനായി നിൽക്കുന്നു എന്ന പ്രതീതി പ്രസ്താവനകളിലൂടെ സൃഷ്ടിക്കുന്പോൾ തന്നെ ചെയർമാനായി സ്വയം അവരോധിച്ചു ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയതും എല്ലാ സംഘടനാ മര്യാദകളും ലംഘിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ഗ്രൂപ്പ് യോഗം ചേർന്നതും ജോസഫ് വിഭാഗമാണ്. യുഡിഎഫ് നേതൃത്വം മുൻകൈെയെടുത്ത് സമവായ സാധ്യതകൾക്കായി പരിശ്രമം തുടരുന്നതിനിടെ തങ്ങൾ അനുരഞ്ജനത്തിനില്ലെന്ന പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നവരുടേതാണ് യഥാർഥ ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയും.
ജനാധിപത്യപരമായി ചെയർമാനായി ജോസ് കെ. മാണി തെരെഞ്ഞെടുക്കപ്പെടുന്പോൾ തന്നെ പാർലമെന്ററി പാർട്ടി ലീഡറായി പി.ജെ. ജോസഫിനെ അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ചിട്ടും ജോസഫ് വിഭാഗം കാണിക്കുന്ന പിടിവാശിയാണ് അനുരഞ്ജന ശ്രമങ്ങളെ ഇല്ലാതാക്കിയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കത്ത് നൽകിയതു യോജിപ്പിന്റെ അന്തരീക്ഷം തകർത്തു: റോഷി
12:12 AM Jun 26, 2019 | Deepika.com