നെടുങ്കണ്ടം: പീരുമേട് സബ്ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തു. എച്ച്എസ്ഒ (സിഐ) ഉൾപ്പെടെ അഞ്ചു പോലീസുകാരെ സ്ഥലംമാറ്റി. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
തൂക്കുപാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് നടത്തിപ്പുകാരൻ വാഗമണ് കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാറി(49)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. 21-നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരിക്കെ പ്രതി മരിച്ചത്. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാർക്കെതിരേ നടപടി സ്വീകരിച്ചത്. കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഐജി കാളിരാജ് മഹേഷ്കുമാർ അറിയിച്ചു.
രാജ്കുമാറിന് മർദമേറ്റിരുന്നതായി പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകൾ കാണപ്പെട്ടിരുന്നു. കാൽവെള്ള തകർന്ന നിലയിലായിരുന്നു. ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു കാലുകളുടെയും തുടയിലെ പേശികൾ വിട്ടുമാറിയിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇടുക്കി എസ്പി കെ.ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജ് എന്നിവരടങ്ങിയ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി പ്രാഥമിക അന്വേഷണം നടത്തിയത്.
നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ ആന്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡുചെയ്തത്. നെടുങ്കണ്ടം എച്ച്എസ്ഒ റെജി എം. കുന്നിപ്പറന്പിൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. വണ്ടിപ്പെരിയാർ എസ്എച്ച്ഒ ജയകുമാറിനും കട്ടപ്പന എസ്ഐ കിരണിനും നെടുങ്കണ്ട ത്തിന്റെ താത്കാലിക ചുമതല നൽകി.
റിമാൻഡ് പ്രതിയുടെ മരണം: നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്കു സസ്പെൻഷൻ
12:12 AM Jun 26, 2019 | Deepika.com