തിരുവനന്തപുരം: പ്രളയ പുനർമാണപ്രവർത്തനം ദീർഘകാല പ്രക്രിയയാണെന്നും ദുരന്തത്തെ മറികടക്കുന്ന ശാസ്ത്രീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മൂന്നു വർഷമെങ്കിലും ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മൂന്നു ഘട്ടങ്ങളായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടു തുകയുടെ വിന്യാസവും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചെലവഴിക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രളയ പുനർനിർമാണത്തിനായി രൂപവത്കരിച്ച ആർകെഐയുടെ (റീബിൽഡ് കേരള ഇനിഷ്യേറ്റീവ്) ചിഹ്നം ഒച്ചിന്റേതാക്കണമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രളയബാധിതരോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
പ്രളയ പുനർനിർമാണ വിലയിരുത്തലിൽ ഒരു തരത്തിലുള്ള പാളിച്ചയും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അപ്പീൽ നൽകാനുള്ള സമയപരിധി ജൂലൈ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. തകർന്ന വീടുകളുടെ നഷ്ടം രേഖപ്പെടുത്താൻ ഒരു ഹൈസ്കൂൾ വിദ്യാർഥിയേയും സർക്കാർ നിയോഗിച്ചിട്ടില്ല.
എൻജിനിയറിംഗ് വൈദഗ്ധ്യമുള്ളവരെയാണ് ഇതിനായി നിയോഗിച്ചത്. ഉദ്യോഗസ്ഥർക്കു പദ്ധതിയുടെ ചുമതല പൂർണമായി ഏൽപിച്ചിട്ടില്ല. നയപരമായ തീരുമാനങ്ങൾ സർക്കാർതന്നെയാണ് എടുക്കുന്നത്. നടപ്പാക്കുന്നതു മാത്രമാണ് ഉദ്യോഗസ്ഥർക്കു ചെയ്യാനുള്ളത്.
പ്രളയത്തിൽ സംസ്ഥാനത്തിന് 31,000 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. പാരിസ്ഥിതികമായ ആഘാതം കൂടി കണക്കിലെടുത്താൽ നഷ്ടം ഇതിലേറെ കൂടുകയും തലമുറകളോളം നീണ്ടുനിൽക്കുകയും ചെയ്യും എന്നാണ് വിലയിരുത്തിയിരുന്നത്.
പ്രളയത്തിനു ശേഷം സഹായമായ 10,000 രൂപ 6.9 ലക്ഷം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 വീടുകളുടെ നിർമാണം പൂർത്തിയായി. സ്വന്തമായി വീട് നിർമിക്കാൻ സന്നദ്ധരായ 10,426 പേരിൽ 9,967 പേർക്കു സഹായം നൽകി. വീട് പൂർത്തിയാകുന്ന മുറയ്ക്ക് ഗഡുക്കളായാണ് സഹായം നൽകുന്നത്. പൂർണമായി തകർന്ന കേസുകളിൽ അപ്പീലുകളായി ലഭിച്ച 34,768 എണ്ണത്തിൽ 34,275 എണ്ണം തീർപ്പാക്കി. ഭാഗികമായി തകർന്ന 2,54,260 കേസുകളിൽ 2,40,738 കേസുകളും തീർപ്പാക്കി.
അപ്പീലായി ലഭിച്ച 1,02,479 കേസുകളിൽ 1,01,878 കേസുകളും തീർപ്പാക്കിക്കഴിഞ്ഞു. 3,54,810 കർഷകർക്കായി 1,651 കോടി രൂപ സർക്കാർ വിതരണം ചെയ്തു. ഇതിനു പുറമെ 2,38,376 കർഷകർക്ക് ദേശീയ ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ചുള്ള സഹായവും നൽകി. വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ 1,52,350 കുടുംബങ്ങൾക്ക് 51 കോടി രൂപ വിതരണം ചെയ്തു. നെല്ലും പച്ചക്കറിയും വിത്തുകളും പുതുതായി കൃഷിയിറക്കാനായി സർക്കാർ നൽകി.
ദുരിതാശ്വാസനിധിയിലെയും ആർകെഐയ്ക്കു ലഭിക്കുന്ന ലോക ബാങ്ക് വായ്പയും വിനിയോഗിച്ച് ആലപ്പുഴ-ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം -എയർപോർട്ട് റോഡ് നിർമാണം. മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായ ഭവനനിർമാണ പദ്ധതി, പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ പൂർണമായി ഉദ്യോഗസ്ഥരെ ഏൽപിച്ചതാണു പരാജയ കാരണമെന്നു അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി. സതീശൻ ആരോപിച്ചു. ലോകം മുഴുവൻ അഭിനന്ദിച്ചതു സർക്കാരിനെയല്ല, പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ജനങ്ങളെയാണെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ.എം.കെ. മുനീർ, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
ഗൾഫിൽനിന്നു ലഭിച്ചത് 54 കോടിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ഗൾഫ് മേഖലയിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 54 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഓണ്ലൈൻ വഴി 94 കോടി രൂപയാണു ലഭിച്ചത്. ഇതിൽ 54 കോടി രൂപയാണ് ഗൾഫ് മേഖലയിൽനിന്നു ലഭിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോഴും തുക ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനർനിർമാണത്തിനു മുഖ്യമന്ത്രി യുഎഇ സന്ദർശിച്ചപ്പോൾ 300 കോടി ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും ഇതിൽ എത്ര കോടി ലഭിച്ചെന്നും അടിയന്തരപ്രമേയ നോട്ടീസിനുള്ള ചർച്ചയ്ക്കിടെ ചോദിച്ച വി.ഡി. സതീശനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റു മന്ത്രിമാരുടെ വിദേശ പര്യടനം കേന്ദ്രസർക്കാർ തടഞ്ഞപ്പോൾ പ്രതിപക്ഷം ഇതിനെതിരേ ഒരക്ഷരം ഉരിയാടിയില്ലെന്നു മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, വേണ്ടത്ര ഹോംവർക്കില്ലാതെയാണു മന്ത്രിമാർ വിദേശപര്യടന പരിപാടി തയാറാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടിയായി അറിയിച്ചു.
1000 വീടു നിർമിച്ചു നൽകുമെന്നു കെപിസിസി അറിയിച്ചിട്ട് എന്തായെന്നു മുഖ്യമന്ത്രി ചോദിച്ചു. കോണ്ഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ അടക്കം 300 വീടുകളുടെ നിർമാണം നടന്നുവരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.
പ്രളയ പുനർനിർമാണം പൂർത്തിയാക്കാൻ മൂന്നുവർഷം വേണ്ടിവരുമെന്നു മുഖ്യമന്ത്രി
12:12 AM Jun 26, 2019 | Deepika.com