തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായി ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുണ്‍ ആനന്ദ്(36) കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ ഉടുന്പന്നൂർ മഞ്ചിക്കല്ല് സ്വദേശിനി രണ്ടാം പ്രതിയുമാക്കിയാണ് മുട്ടം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
അന്വേഷണ സംഘം മേധാവി തൊടുപുഴ ഡി വൈ എസ് പി കെ.പി. ജോസ് സംഭവം നടന്ന് 89-ാം ദിവസമാണു കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസം തികയുന്നതിനു മുന്‍പ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് അന്വേഷണ സംഘം ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിനും കുട്ടിയെ മാരകമായി ആക്രമിച്ച് പരിക്കേൽപിച്ചതിനും പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരായ അതിക്രമത്തിനുമാണ് അരുണിനെതിരെ കുറ്റം ചുമത്തിയത്. തെളിവ് നശിപ്പിച്ചതും അരുണ്‍ ആനന്ദിനെ സഹായിക്കാൻ ശ്രമിച്ചതുമാണ് അമ്മയ്ക്കെതിരേയുള്ള കുറ്റം.
മാർച്ച് 28നു പുലർച്ചെയാണ് കുമാരമംഗലത്തെ വാടക വീട്ടിൽ ക്രൂരമർദനത്തിനിരയായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അമ്മയും സുഹൃത്തും ചേർന്ന് എത്തിക്കുന്നത്.
ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
12:12 AM Jun 26, 2019 | Deepika.com