മൂവാറ്റുപുഴ: തങ്ങളുടെ പ്രാണൻ രക്ഷിക്കാനായി ജീവൻ ത്യജിച്ച രേവതി ടീച്ചർക്കു വിടചൊല്ലിയപ്പോൾ കടാതി വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ അക്ഷരമുറ്റത്തു വിദ്യാർഥികൾ അലമുറയിട്ടു. സഹപ്രവർത്തകയുടെ ചേതനയറ്റ ശരീരം കണ്ട അധ്യാപകർക്കും കരച്ചിലടക്കാനായില്ല. ഏങ്ങലടികൾകൊണ്ടു സ്കൂൾ പരിസരം ദുഃഖസാന്ദ്രമായി.
വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി നൂറുകണക്കിനാളുകളാണു രേവതി ടീച്ചർക്ക് അന്തിമോപചാരമർപ്പിക്കാൻ ഇന്നലെ വിദ്യാലയത്തിലെത്തിയത്. സ്കൂൾ മുറ്റത്തു പ്രത്യേകം തയാറാക്കിയ പന്തലിലേക്കു വൈകുന്നേരം 4.40നാണ് രേവതി ടീച്ചറുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് എത്തിയത്. 15 മിനിറ്റു മാത്രം നീണ്ട അന്തിമോപചാരമർപ്പണത്തിനുശേഷം മൃതദേഹം സ്വന്തംനാടായ അരിക്കുഴയിലേക്കുകൊണ്ടുപോയി.
വൈകുന്നേരം 5.40ഓടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അവിടെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ നിരവധി പേരടക്കം വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. തുടർന്നു വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. അരിക്കുഴ ചിറ്റൂർ പാലക്കാട്ടുപുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയാണു രേവതി. മൂന്നു വയസുള്ള അദ്വൈത ഏകമകളാണ്.
കഴിഞ്ഞ 21നു യോഗാദിനാചരണത്തോടനുബന്ധിച്ചു സ്കൂളിൽ നടന്ന റാലിയിലേക്കു കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രി ഏഴോടെയാണു മരിച്ചത്. റാലിയിൽ അണിനിരന്ന വിദ്യാർഥികളുടെനേരേ പാഞ്ഞടുത്ത കാറിനു മുന്നിൽനിന്നു കുട്ടികളെ മാറ്റുന്നതിനിടയാണു രേവതിക്കു പരിക്കേറ്റത്. കുരുന്നുകളെ രക്ഷിക്കാനായി സ്വന്തംജീവൻ ടീച്ചർ ബലിയർപ്പിക്കുകയായിരുന്നു.
രേവതി ടീച്ചർക്ക് അക്ഷരമുറ്റം കണ്ണീരോടെ വിടചൊല്ലി
11:46 PM Jun 25, 2019 | Deepika.com