തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ. സംസ്ഥാനത്തു പുതിയ ജില്ലകൾ രൂപീകരിക്കുന്നതു ശാസ്ത്രീയമായി കരുതാനാവില്ലെന്നാണു സർക്കാർ നിലപാടെന്നു മുഖ്യമന്ത്രിക്കുവേണ്ടി നിയമസഭയിൽ മറുപടി നൽകിയ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പുതിയ ജില്ല രൂപീകരിച്ചതു കൊണ്ട് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കാൻ കഴിയില്ല.
മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കുന്നത് അശാസ്ത്രീയമാണ്. ജില്ല വിഭജിച്ചാൽ ഒട്ടനവധി രാഷ്ട്രീയ- സാമൂഹിക പ്രശ്നങ്ങൾ ഇതിനു പിന്നാലെയെത്തുമെന്നും അതിനാൽ ഇത്തരമൊരു അജൻഡ സർക്കാരിന്റെ പരിഗണനയിൽ ഇപ്പോൾ ഇല്ലെന്നും മന്ത്രി അറിയിച്ചു. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്ന മുസ്ലിം ലീഗ് അംഗം കെ.എൻ.എ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
കളിമണ്ണ് വിതരണം ചെയ്യാൻ റോ മെറ്റീരിയൽ ബാങ്ക് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കളിമണ്ണ് ഉൾപ്പെടെ വിതരണം ചെയ്യാൻ റോ മെറ്റീരിയൽ ബാങ്ക് സഹകരണ നിയമപ്രകാരം വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്തായി മന്ത്രി ഇ.പി ജയരാജൻ. കളിമണ്‍പാത്ര നിർമാണ മേഖലയെ സംരക്ഷിക്കാൻ കേരള സംസ്ഥാന കളിമണ്‍ പാത്ര നിർമാണ വിപണന കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്. പരന്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ആർ. രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൈത്തറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഈ അധ്യയന വർഷം സർക്കാർ സ്കൂളുകളിലെ ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കും എയ്ഡഡ് മേഖലയിലെ നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കും കൂടി 42 ലക്ഷം മീറ്റർ തുണി ഉത്പാദിപ്പിച്ചു. കൈത്തറി മേഖലയിൽ സംരംഭകരെ ആകർഷിക്കാൻ സ്ഥിരമൂലധന നിക്ഷേപത്തിന്റെ 40% പരമാവധി 4 ലക്ഷം രൂപയും പ്രവർത്തന മൂലധന നിക്ഷേപത്തിന്റെ 30% പരമാവധി 1.5 ലക്ഷം രൂപയും സർക്കാർ ഗ്രാന്റായി നൽകുന്ന സ്വയം തൊഴിൽ സംരംഭ പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നു.
കെൽപാം എന്ന സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിനായി കോമണ്‍ ഫെസിലിറ്റി സർവീസ് സെന്റർ, പെറ്റ് ബോട്ടിൽ പ്ലാന്റ്, പന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള സ്വീറ്റ്സ്, കല്ലേപ്പുള്ളി മോഡേണ്‍ റൈസ് മിൽ എന്നിവ സ്ഥാപിക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കേരളത്തിലെ ബീഡി വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ സർക്കാരിൽ അടച്ച ചരക്കു സേവന നികുതി സർക്കാർ ഗ്രാന്റായി നൽകുന്നതായും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്ത ഭക്ഷണം: 1244 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഭക്ഷ്യപദാർഥങ്ങൾ വിൽപന നടത്തിയതിന്റെ പേരിൽ മൂന്നു വർഷത്തിനിടെ 1244 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. 451 കേസുകളിലായി 1.29 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിയമസഭ പാസാക്കിയ നിയമം കേന്ദ്ര സർക്കാർ തിരിച്ചയച്ചു
തിരുവനന്തപുരം : പ്ലാച്ചിമടയിലെ കൊക്കക്കോള കന്പനി നടത്തിയ അനധികൃത ജലചൂഷണത്തിന് ഇരയായവർക്കു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചു നിയമസഭ പാസാക്കിയ നിയമം കേന്ദ്രസർക്കാർ അംഗീകാരം നൽകാതെ തിരിച്ചയച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അംഗീകാരമില്ലാത്ത കുഴൽ കിണറുകൽ നിർമിച്ച് ജലചൂഷണം നടത്തുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
മലപ്പുറം ജില്ലാ വിഭജനമില്ല, പുതിയ ജില്ലാരൂപീകരണവുമില്ല
11:21 PM Jun 25, 2019 | Deepika.com