തിരുവനന്തപുരം: കണ്ണൂർ സ്പോർട്സ് ഡിവിഷൻ മാതൃകയിൽ പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ പുതിയ സ്പോർട്സ് ഡിവിഷൻ ആരംഭിക്കുമെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ. ലോകനിലവാരമുള്ള അത്യാധുനിക പരിശീലന സൗകര്യങ്ങളാകും ഇവിടെ ഒരുക്കുകയെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.
ജി.വി. രാജ കണ്ണൂർ സ്പോർട്സ് ഡിവിഷൻ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം സ്പോർട്സ് സ്കൂളുകളിലെ കായികതാരങ്ങൾക്കു വിദേശപരിശീലകരുടെ സേവനം ലഭ്യമാക്കും. നിലവിലുള്ള പരിശീലകർക്കു പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനായി പരിശീലന പദ്ധതി ആവിഷ്കരിക്കും.
കേരളത്തിൽ നിന്നുള്ള കായികതാരങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനും മികവുള്ള കൂടുതൽ താരങ്ങളെ വളർത്തിയെടുക്കാനും നാല് കായിക ഇനങ്ങളിലായി കായിക അക്കാദമികൾ ആരംഭിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഷൂട്ടിംഗ്, കുമാരപുരത്ത് ടെന്നീസ്, ഇടുക്കിയിൽ വോളിബോൾ, വയനാട്ടിൽ അമ്പെയ്ത്ത് എന്നിങ്ങനെയാണ് കായിക വകുപ്പ് അക്കാദമികൾ തുടങ്ങുക. വിദേശത്തു നിന്നടക്കമുള്ള വിദഗ്ധരായ പരിശീലകർ ഇവിടെ ഉണ്ടാകും. അത്യാധുനിക ഉപകരണങ്ങളും ശാസ്ത്രീയ പരിശീലനരീതികളും ഇവിടങ്ങളിൽ ഏർപ്പെടുത്തും.
ചെറുപ്രായത്തിൽ തന്നെ പ്രതിഭയുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കാൻ വിവിധ കായിക ഇനങ്ങളിലായി വിപുലമായ പദ്ധതികൾക്ക് തുടക്കമിടും. കേരളത്തിന് ഏറ്റവും സാധ്യതയുള്ള അത്റ്റിക്സിലെ പരിശീലന പദ്ധതിയാണ് പ്രധാനം. ആദ്യ ഘട്ടത്തിൽ മൂന്നു ജില്ലകളിലായി ആറ് കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കും. ബാസ്കറ്റ് ബോളിലും പ്രതിഭാശാലികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 10 കേന്ദ്രങ്ങളിൽ പദ്ധതി ആവിഷ്കരിക്കും.
ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാൻ കിക്കോഫ് എന്ന പേരിൽ 19 കേന്ദ്രങ്ങളിൽ ആണ്കുട്ടികൾക്കായി പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം 14 ജില്ലകളിൽ പെണ്കുട്ടികൾക്കു കൂടി ഫുട്ബോൾ പരിശീലനം ആരംഭിക്കും.
കേരളത്തിലെ ബീച്ചുകളിൽ തെരഞ്ഞെടുക്കപ്പെട്ട കായിക ഇനങ്ങളിൽ ജില്ല, സംസ്ഥാനാടിസ്ഥാനത്തിൽ ബീച്ച് ഗെയിംസ് സംഘടിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
മൂന്നു സ്പോർട്സ് ഡിവിഷൻ കൂടി ആരംഭിക്കും
11:09 PM Jun 25, 2019 | Deepika.com