കുമ്പള(കാസർഗോഡ്): മകളുടെ ഭർത്താവ് കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ബേക്കൂർ സ്വദേശിയും പ്രതാപ്നഗര്‍ പുല്കുത്തിയില് താമസക്കാരനുമായ അൽതാഫ് (52)ആണ് മരിച്ചത്. അല്‍താഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് സോങ്കാല്‍ പ്രതാപ് നഗറിലെ ഷബീര്‍, സുഹൃത്തുക്കളായ റിയാസ്, ലത്തീഫ് എന്നിവരുള്‍പ്പെടെ നാലുപേര്‍ക്കെതിരേ കുമ്പള പോലീസ് കേസെടുത്തിരുന്നു. അല്‍ത്താഫ് മരിച്ചതോടെ ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ഷബീര്‍ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മംഗളൂരുവിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഷബീറിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഞായറാഴ്ച രാവിലെ മംഗളൂരുവിലെ വീട്ടില്‍നിന്ന് മകളെയും കുട്ടിയെയും അല്‍താഫ് പുല്‍ക്കുത്തിയിലെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. വിവരമറിഞ്ഞ് പുല്‍ക്കുത്തിയിലെ വീട്ടില്‍ സുഹൃത്തുക്കളുമായെത്തിയ ഷബീര്‍ അല്‍ത്താഫിനെയും പത്തു വയസുള്ള മകനെയും കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ വിട്ടയച്ചെങ്കിലും അല്‍ത്താഫിനെ കാറില്‍ കൊണ്ടുപോയി കൈഞരമ്പ് മുറിച്ചും മർദിച്ചും അവശനാക്കി മംഗളൂരു ദേര്‍ളക്കട്ട ആശുപത്രിക്കുമുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നതിനിടെ അല്‍ത്താഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഒളിവില്‍പ്പോയ സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. അല്‍ത്താഫിന്റെ രക്തംപുരണ്ട ഷര്‍ട്ട് പുല്കുത്തിയിലെ വീടിനുമുന്നില്‍ വലിച്ചെറിഞ്ഞനിലയില്‍ കണ്ടെത്തി. അല്‍ത്താഫിന്റെ ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ്, ഷരീഫ്, ആമിനത്ത്, സറീന, നജീബ്, ഉമറൂല്‍ ഫാറൂഖ്.
ആക്രമണത്തിനിരയായ ഗൃഹനാഥൻ മരിച്ചു; മരുമകനടക്കം നാലു പ്രതികള്‍ ഒളിവില്‍
11:09 PM Jun 25, 2019 | Deepika.com