തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സണ് പി.കെ. ശ്യാമളയ്ക്ക് സിപിഎമ്മിന്റെ ക്ലീൻ ചിറ്റ്. എന്നാൽ, പി.കെ. ശ്യാമളയ്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി (ഐപിസി 306) ശ്യാമളയ്ക്കെതിരേ കേസെടുക്കണമെന്നും പാർത്ഥാ കണ്വൻഷൻ സെന്ററിന് ഉടനടി താത്കാലിക ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും ശ്യാമളയ്ക്കു പിന്തുണ നൽകി. സെക്രട്ടറിയാണ് കുറ്റക്കാരൻ എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പഞ്ചായത്തിരാജ് നിയമമനുസരിച്ച് എല്ലാ അധികാരങ്ങളും സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. സാങ്കേതിക വൈദഗ്ധ്യമുള്ള എൻജിനിയർ എഴുതി നൽകിയിട്ടും ഇതു തിരുത്തി സെക്രട്ടറി സ്വന്തം റിപ്പോർട്ട് തയാറാക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്താൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ ശ്യാമളയ്ക്കു പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ശ്യാമള കുറ്റംചെയ്തുവെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. മൂന്നുതരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. നിജസ്ഥിതി പുറത്തുവരട്ടെ. വിഷയം കോടതിയുടെ പരിഗണനയിലാണ്. പാർട്ടി ഇക്കാര്യത്തിൽ ഒരു നടപടിയും ശ്യാമളയ്ക്കെതിരേ എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
നഗരസഭാ അധ്യക്ഷയല്ല ലൈസൻസ് നൽകേണ്ടത്. നഗരസഭാ സെക്രട്ടറിക്കാണ് അതിന്റെ ഉത്തരവാദിത്തം. ഉദ്യോഗസ്ഥർ ജനപ്രതിനിധി സഭയ്ക്ക് മുകളിൽ വരാൻ പാടില്ല. അത്തരം കാര്യങ്ങളിൽ സർക്കാർ ശ്രദ്ധിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
ബിംബങ്ങളെ ഉപയോഗിച്ചു വേട്ടയാടുന്നു: പിണറായി
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു പി. ജയരാജനെപ്പോലുള്ള ബിംബങ്ങളെ ഉപയോഗിച്ചു സിപിഎമ്മിനെ വേട്ടയാടാനാണു ശ്രമിക്കുന്നതെന്നും അങ്ങനെയൊന്നും പാർട്ടിയെ തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത നേതാവായ എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്താനാണു ശ്രമം. ആന്തൂർ നഗരസഭാ സെക്രട്ടറി വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സിപിഎമ്മുകാരായതിന്റെ പേരിൽ ക്രൂശിക്കാമെന്നു കരുതേണ്ടെന്നും ശ്യാമളയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി മറുപടി നൽകി.
പോഡിയത്തിൽ കയറി പ്രതിഷേധം
ശൂന്യവേളയിൽ ആന്തൂർ സംഭവത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാൽ അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്നു പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. സ്പീക്കറെ മറച്ചു പോഡിയത്തിൽ ചില അംഗങ്ങൾ കയറിനിന്നു പ്രതിഷേധിച്ചതോടെ സഭാ നടപടി താത്കാലികമായി നിർത്തിവച്ചു.
പിന്നീട്, സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം വീണ്ടും കടുപ്പിച്ചതോടെ ഇന്നലത്തെ സഭാ നടപടി നിർത്തിവച്ചു. ഈ സമ്മേളനത്തിൽ പല വിഷയത്തിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും ആദ്യമായാണു നിയമസഭ സ്തംഭിപ്പിക്കുന്നത്. ശ്യാമളയ്ക്കെതിരേ കേസെടുക്കുന്നതു വരെ സഭയ്ക്കകത്തും പുറത്തും സമരം തുടരുമെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ അറിയിച്ചു.
ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു: രമേശ് ചെന്നിത്തല
നാല് ഉദ്യോഗസ്ഥരെ ബലിയാടാക്കി പി.കെ. ശ്യാമളയെ രക്ഷിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞാൻ ഈ കസേരയിൽ ഇരിക്കുന്ന കാലം ലൈസൻസ് നൽകില്ലെന്നാണു ശ്യാമള, സാജനോടു പറഞ്ഞത്. ഇവർക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണം. സിപിഎമ്മിലെ വിഭാഗീയതയാണു കണ്ണൂരിലെ പ്രശ്നങ്ങൾക്കു പിന്നിലെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കെ.എം. ഷാജി ആരോപിച്ചു.
സഭ നിർത്തിവച്ചതോടെ സഭാ കവാടത്തിനു മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നു.
ആന്തൂർ ആളുന്നു ; പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
01:35 AM Jun 25, 2019 | Deepika.com