തിരുവനന്തപുരം: ഒല്ലൂർ എംഎൽഎ കെ.രാജനെ നിയമസഭാ ചീഫ് വിപ്പാക്കാൻ സിപിഐ തീരുമാനിച്ചു. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റേതാണു തീരുമാനം.
ബന്ധുനിയമന വിവാദത്തെത്തുടർന്നു രാജിവച്ച ഇ.പി.ജയരാജനെ തിരികെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവന്നപ്പോൾ സിപിഐക്കു സിപിഎം നൽകിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയ രാജനു കാബിനറ്റ് റാങ്കോടെയാണു ചീഫ് വിപ്പ് പദവി.
സംസ്ഥാനം പ്രളയക്കെടുതി നേരിടുന്പോൾ കാബിനറ്റ് റാങ്കോടെ സ്ഥാനം ഏറ്റെടുത്തു ചെലവു കൂട്ടുന്നതു വിമർശനം ക്ഷണിച്ചുവരുത്തുമെന്നു കണ്ടാണ് ഒരു വർഷം മുമ്പ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കാതിരുന്നത്. ജയരാജൻ രാജിവച്ച ഒഴിവിൽ എം.എം. മണിയെ സിപിഎം മന്ത്രിയാക്കി.
ബന്ധുനിയമന വിവാദ കേസിൽ ജയരാജൻ കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ സിപിഎം വീണ്ടും മന്ത്രിയാക്കിയപ്പോഴാണു ചീഫ് വിപ്പ് സ്ഥാനം സിപിഐ ആവശ്യപ്പെട്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു കാബിനറ്റ് റാങ്ക് നൽകി പി.സി. ജോസ് ജോർജിനെ ചീഫ് വിപ്പ് ആക്കിയതിൽ ശക്തമായ വിമർശനം നടത്തിയതു സിപിഐ നേതാക്കളായിരുന്നു. ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നാലു മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ ഇപ്പോൾ ചീഫ് വിപ്പ് ഉൾപ്പെടെ സിപിഐക്ക് ആറു കാബിനറ്റ് പദവികളാകും.
പറഞ്ഞതു വിഴുങ്ങി സിപിഐ; കാബിനറ്റ് റാങ്കിൽ കെ. രാജൻ ചീഫ് വിപ്പ്
01:35 AM Jun 25, 2019 | Deepika.com