മൂവാറ്റുപുഴ: സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞു കയറിയതിനെത്തുടർന്നു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക് സ്കൂളിലെ അധ്യാപികയും അരിക്കുഴ ചിറ്റൂർ പാലക്കാട്ടു പുത്തൻപുരയിൽ ദീപുവിന്റെ ഭാര്യയുമായ രേവതി (26)ആണു മരിച്ചത്. കഴിഞ്ഞ 21നു രാവിലെ ഒന്പതിനു സ്കൂൾ മുറ്റത്തു നടന്ന യോഗാ ദിനാചരണത്തിനു കുട്ടികളെ അണിനിരത്തുന്നതിനിടെ സ്കൂൾ അക്കാഡമിക് ഡയറക്ടറുടെ കാർ നിയന്ത്രണംവിട്ടു പാഞ്ഞു കയറുകയായിരുന്നു.
അപകടത്തിൽ പത്തു വിദ്യാർഥികൾക്കു നിസാര പരിക്കേറ്റിരുന്നു. വിദ്യാർഥികൾ അന്നുതന്നെ ആശുപത്രി വിട്ടിരുന്നു. കാർ പാഞ്ഞുവരുന്നതു കണ്ടു വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെയാണു രേവതിക്കു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രേവതി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണു മരിച്ചത്. നട്ടെല്ലിനേറ്റ ക്ഷതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അക്കാഡമിക് ഡയറക്ടറായ ആർ. കൃഷ്ണകുമാർ വർമ തന്റെ കാറിൽ സ്കൂൾ വളപ്പിലേക്കു വരുന്നതിനിടെ കുറുകെ കടന്ന വിദ്യാർഥിയുടെ ദേഹത്തു തട്ടാതെ വെട്ടിച്ചുമാറ്റുന്നതിനിടെയാണു കാർ നിയന്ത്രണം വിട്ടത്. അബദ്ധത്തിൽ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നു പോലീസ് പറഞ്ഞു.
കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ രേവതിയുടെ ദേഹത്താണ് ആദ്യം കാർ തട്ടിയത്. അധ്യാപികയെ വലിച്ചിഴച്ച് മുന്നോട്ടുനീങ്ങിയ കാർ കുട്ടികളെയും തട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തു പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിൽ ഇടിച്ചാണ് കാർ നിന്നത്. അശ്രദ്ധമായ ഡ്രൈവിംഗിനു കൃഷ്ണകുമാറിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രേവതിയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഏകമകൾ അദ്വൈത (മൂന്ന്).
സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞുകയറിയ സംഭവം; വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ അധ്യാപിക മരിച്ചു
01:35 AM Jun 25, 2019 | Deepika.com