തൊടുപുഴ: കേരള കോണ്‍ഗ്രസ്- എം ചെയർമാനെ തെരഞ്ഞെടുത്തതു താത്കാലികമായി തടഞ്ഞ തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരേ ജോസ് കെ. മാണി വിഭാഗം കോടതിയെ സമീപിച്ചു.
കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും മുൻസിഫ് കോടതിയിൽ അഭ്യർഥിച്ചു. ഭരണഘടനയും നടപടി ക്രമങ്ങളും പാലിച്ചാണു ചെയർമാനെ തെരഞ്ഞെടുത്തത്. കോട്ടയത്തു തെരഞ്ഞെടുപ്പ് നടന്നതിനാൽ കേസ് തൊടുപുഴ കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അഡ്വ.ജോണി പുളിക്കനാണ് കോടതിയിൽ ഹാജരായത്.
ജൂണ്‍ 16നാണ് കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. പിറ്റേന്നു സംസ്ഥാന സമിതിയംഗങ്ങളായ ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ ചേർന്നാണ് മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.
സംസ്ഥാന സമിതിയംഗങ്ങളായ തങ്ങളെ നിയമപ്രകാരം നോട്ടീസ് മുഖേന ചെയർമാൻ തെരഞ്ഞെടുപ്പ് വിവരം അറിയിച്ചിട്ടില്ലെന്നും നിയമപ്രകാരം സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ള ആളല്ല യോഗം വിളിച്ചു ചേർത്തിട്ടുള്ളതെന്നും അതിനാൽ ചെയർമാൻ തെരഞ്ഞെടുപ്പ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച തൊടുപുഴ മുൻസിഫ് കോടതി ചെയർമാൻ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്കു സ്റ്റേ ചെയ്യുകയായിരുന്നു.
ചെയർമാൻ തെരഞ്ഞെടുപ്പിന്റെ സ്റ്റേ: ജോസ് കെ. മാണി വിഭാഗം കോടതിയെ സമീപിച്ചു
01:35 AM Jun 25, 2019 | Deepika.com