തൃശൂർ: പ്രളയക്കെടുതിമൂലം ഒരു വർഷം എൽഡിഎഫ് ചീഫ് വിപ്പ് സ്ഥാനം ത്യജിച്ച കെ. രാജൻ എംഎൽഎ എന്നും ലാളിത്യത്തിന്റെ രാജനാണ്. സിമ്പിൾ. ആരോടും സ്നേഹത്തോടെ, കരുതലോടെ ഇടപെടും. എവിടേക്കും ഓടിയെത്തും.
കാബിനറ്റ് പദവിയോടെ എൽഡിഎഫിന്റെ ചീഫ് വിപ്പ് സ്ഥാനം ഒല്ലൂർ എംഎൽഎ കെ. രാജനു ലഭിക്കുമ്പോൾ തൃശൂർ ജില്ലയ്ക്കു ലഭിക്കുന്നതു നാലാമത്തെ കാബിനറ്റ് റാങ്ക്. മൂന്നു മന്ത്രിമാർക്കു പുറമേയാണ് രാജൻ ഈ പദവിയിലുമെത്തുന്നത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎൽഎ ആയിരുന്ന എം.പി. വിൻസെന്റിനെ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിച്ചാണ് രാജൻ ഒല്ലൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിൽ എത്തിയത്.
എഐഎസ്എഫ്, എഐവൈഎഫ് പ്രസ്ഥാനങ്ങളുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാജൻ യുവജന സംഘാടകനാണ്. എഐവൈഎഫിന്റെ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു.
ചെത്തുതൊഴിലാളി പ്രക്ഷോഭത്തിന്റെ നാടായ അന്തിക്കാടാണ് സ്വദേശം. പുളിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ് ഈ നാല്പത്തഞ്ചുകാരൻ. അന്തിക്കാട് ഗവണ്മെന്റ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ശ്രീകേരളവർമ കോളജിൽ പ്രീഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി.
ഇലക്ട്രിസിറ്റി സമരമുൾപ്പെടെ നിരവധി പോരാട്ടങ്ങൾക്കു സംസ്ഥാനത്തുടനീളം നേതൃത്വം നൽകിയിട്ടുണ്ട്. സിപിഐ ദേശീയ കൗണ്‍സിൽ അംഗംകൂടിയാണ്. കൊച്ചിൻ ദേവസം ബോർഡ് ജീവനക്കാരി അനുപമയാണ് ഭാര്യ.
എന്നും ലാളിത്യത്തിന്റെ രാജൻ
01:20 AM Jun 25, 2019 | Deepika.com