തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതികളായ പോലീസുദ്യോഗസ്ഥർക്കെതിരേ കർശന ശിക്ഷാനടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്മേൽ സ്വീകരിച്ച നടപടി അടിയന്തരമായി അറിയിക്കണമെന്നു കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്.
1,129 പോലീസുദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ കേരള പോലീസ് ആക്ടിലെ സെക്ഷൻ 86 അനുസരിച്ചു നടപടിയെടുക്കാൻ കമ്മീഷൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. വിവരാവകാശ പ്രവർത്തകനായ അഡ്വ. ഡി.ബി. ബിനുവിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2018 ഏപ്രിൽ 12ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സർക്കാരിനു നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവി 2018 ജൂണ്‍ 30ന് കമ്മീഷനിൽ ഇതിനുള്ള വിശദീകരണം സമർപ്പിച്ചു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നു പോലീസുദ്യോഗസ്ഥർ പ്രതികളായ കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നു വിശദീകരണത്തിൽ പറയുന്നു.
പോലീസുകാർക്കെതിരായ ക്രൈം കേസുകൾ അവലോകനം ചെയ്തു നടപടിയെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവി ചെയർമാനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനപ്രകാരം എൻആർഐ സെൽ എസ്പിയെ വിവരങ്ങൾ ശേഖരിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കമ്മീഷനെ യഥാസമയം അറിയിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
ക്രിമിനൽ പോലീസുകാർക്കെതിരേയുള്ള നടപടി ഉടൻ അറിയിക്കണം
01:20 AM Jun 25, 2019 | Deepika.com