തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാൻ തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്നു സിപിഎം സംസ്ഥാന സമിതി. ഇതിന്റെ ഭാഗായി അടുത്ത മാസം 22 മുതൽ 28 വരെ പാർട്ടി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ബ്രാഞ്ചുതലത്തിൽ ഗൃഹസന്ദർശനം നടത്തി ജനങ്ങളുമായി സംവദിക്കും.
നേരത്തേ ഇടതുമുന്നണിക്കു വോട്ടു ചെയ്തിരുന്നവർ ഈ തെരഞ്ഞെടുപ്പിൽ മാറി വോട്ടു ചെയത സാഹചര്യം പരിശോധിക്കും. തിരുത്തലുകൾ ആവശ്യമെങ്കിൽ എത്രയും വേഗം അതിനുള്ള രാഷ്ട്രീയ നടപടികൾ സ്വീകരിക്കാനും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു തെറ്റുതിരുത്തൽ പ്രക്രിയയ്ക്കു സിപിഎം തയാറാകുന്നത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നെന്ന പാർട്ടി വിലയിരുത്തൽ സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ ഇന്നലെയും ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ പല നടപടികളും വിശ്വാസി സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും വിശ്വാസികളുടെ പ്രതിഷേധം ദോഷമാകുമെന്നു കാണാൻ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ല. പാർട്ടിയിൽനിന്ന് അകന്നുപോയ ജനവിഭാഗത്തെ മടക്കിക്കൊണ്ടുവരാൻ ശക്തമായ നടപടികൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറഞ്ഞ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളുമായി പാർട്ടി സംസ്ഥാന നേതൃത്വം മുന്നോട്ടുപോകണമെന്നു നിർദേശിച്ചു.
മകന്റെ കാര്യത്തിൽ ഒത്തുതീർപ്പിനു താൻ ശ്രമിച്ചിട്ടില്ലെന്നു കോടിയേരി
തിരുവനന്തപുരം: മകൻ ബിനോയിയും പെണ്‍കുട്ടിയുമായുള്ള വിഷയത്തിൽ ഒരു ഒത്തുതീർപ്പിനും താൻ ശ്രമിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭാര്യ മുംബൈയിൽ പോയതും പെണ്‍കുട്ടിയെ കണ്ടതും ഒരമ്മ എന്ന നിലയിലാണ്. അഡ്വ. ശ്രീജിത്ത് തനിക്കറിയാവുന്ന ആളാണ്. വിഷയം ശ്രീജിത്ത് തന്നോടു പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങൾ നിയമപരമായി നടക്കട്ടേയെന്നാണു താൻ പറഞ്ഞത്. ജനുവരിയിൽ വക്കീൽ നോട്ടീസ് വന്നപ്പോഴാണു വിഷയം താനറിയുന്നത്. ഇക്കാര്യത്തിൽ താൻ ഒരുതരത്തിലും സഹായിക്കില്ലെന്ന് അന്നേ മകനോടു പറഞ്ഞിരുന്നെന്നും കോടികൾ മുടക്കാൻ ഉണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാകില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.
മുഖം മിനുക്കാൻ ഗൃഹസന്ദർശനവുമായി സിപിഎം
01:20 AM Jun 25, 2019 | Deepika.com