കണ്ണൂർ: ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്കു നേരത്തേ അറിയില്ലായിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ.
മാസങ്ങൾക്കു മുമ്പ് ബിനോയ്, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീർപ്പു ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച മുംബൈയിലെ അഭിഭാഷകൻ കെ.പി. ശ്രീജിത്താണ് ദീപികയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിൽ ആദ്യമാണ് യുവതിയും യുവതിയുടെ സുഹൃത്തും ഒരു മാധ്യമ പ്രവർത്തകൻ വഴി ബിനോയ് കോടിയേരിയുടെ കുടുംബവുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. പാസ്പോർട്ടും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ബിനോയിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും രേഖകളായി തന്നെ കാണിക്കുകയും ചെയ്തു. പ്രശ്നം ഒത്തു തീർപ്പാക്കി പണം മേടിച്ചു നല്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യം ബിനോയിയെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ബിനോയിയുടെ അമ്മ വിനോദിനിയുമായാണ് യുവതി ആദ്യം ചർച്ച നടത്തിയത്. തന്റെ മുംബൈയിലുള്ള ഓഫീസിൽ ഏപ്രിൽ 18-നായിരുന്നു ചർച്ച. കുട്ടിയെയും കൂട്ടിക്കൊണ്ടാണ് യുവതി ചർച്ചയ്ക്കെത്തിയത്. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചു കോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, പണം നല്കണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ബ്ലാക്ക് മെയിലിംഗാണെന്നു പറഞ്ഞ് വിനോദിനി തിരികെ നാട്ടിലേക്കു പോവുകയായിരുന്നു.
തുടർന്ന് സംഭവങ്ങളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ താൻ ഫോണിലൂടെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയിലിംഗ് ആണെന്ന ബിനോയിയുടെ വാദഗതിയിൽത്തന്നെ കോടിയേരിയും ഉറച്ചു നിന്നു. എന്നാൽ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് കോടിയേരി തന്നോടു നിർദേശിച്ചെന്നും ശ്രീജിത്ത് പറഞ്ഞു. പിന്നീടാണ് ബിനോയ് മുബൈയിലെത്തി യുവതിയുമായി ചർച്ച നടത്തിയത്. ബിനോയ് തന്നെ കുറെ രേഖകൾ കാണിച്ചെങ്കിലും അതു ശരിയല്ലെന്നു തനിക്കു തോന്നി.
കുട്ടി തന്റേതല്ലെന്ന് യുവതിയോട് ബിനോയ് പറയുകയും ചെയ്തു. എന്നാൽ ഡിഎൻഎ ടെസ്റ്റിനു തയാറാകണമെന്ന് യുവതിയുടെയും യുവതിയുടെ കൂടെ വന്ന സുഹൃത്തിന്റെയും ആവശ്യം ബിനോയ് തള്ളുകയായിരുന്നു.
ഏപ്രിൽ 29 നു നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു. മധ്യസ്ഥ ചർച്ച പരാജയപ്പെട്ട കാര്യം താൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായും ശ്രീജിത്ത് പറഞ്ഞു.
റെനീഷ് മാത്യു
ബിനോയിയും വിനോദിനിയുമായി യുവതി ചർച്ച നടത്തിയെന്ന് അഭിഭാഷകൻ
12:55 AM Jun 25, 2019 | Deepika.com