തിരുവനന്തപുരം: കൈയേറ്റക്കാരിൽനിന്ന് ഒഴിപ്പിച്ചെടുക്കുന്ന വനഭൂമി വീണ്ടും കൈയേറുന്ന സാഹചര്യമുണ്ടെന്നു മന്ത്രി കെ. രാജു. ഇതു തടയാൻ അളന്നു തിരിച്ച് അതിർത്തികളിൽ സ്ഥിരം ജണ്ടകൾ സ്ഥാപിക്കുന്നുണ്ട്. കൈയേറ്റക്കാർക്കെതിരേ നിയമ നടപടിയും എടുക്കുന്നുണ്ട്. 2017 ഏപ്രിൽ ഒന്നിനു ശേഷം 119.7669 ഹെക്ടർ വനഭൂമി കയ്യേറിയിട്ടുണ്ട്. അതിൽ 111.7229 ഹെക്ടർ ഒഴിപ്പിച്ചു. 8.044 ഹെക്ടർ ഇനിയും ഒഴിപ്പിക്കാൻ ബാക്കിയുണ്ട്. ഇതും ഒഴിപ്പിക്കും. വി.ടി.ബൽറാം, പി.ടി.തോമസ്, കെ.സി.ജോസഫ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രാജു.
689.1305 ഹെക്ടർ സർക്കാർ ഭൂമി കൈയേറി
തിരുവനന്തപുരം : കഴിഞ്ഞ മൂന്നു വർഷത്തിനിടെ 689.1305 ഹെക്ടർ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതിൽ 221.4337 ഹെക്ടർ ഒഴിപ്പിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ കൈയ്യേറ്റം. 343.2489 ഹെക്ടർ ഭൂമിയാണ് ഇവിടെ കയ്യേറിയത്. 585 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പി.കെ.ബഷീറിനെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി ചന്ദ്രശേഖരൻ.
തോട്ടം തൊഴിലാളികൾക്ക് അപ്പാർട്ട്മെന്റ്
തിരുവനന്തപുരം: സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത തോട്ടം തൊഴിലാളികൾക്കായി 400 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റ് കോംപ്ലക്സ് നിർമിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ. സർക്കാരോ ഇതര ഏജൻസികളോ നൽകുന്ന ഭൂമിയിലോ ആയിരിക്കും അപ്പാർട്ട്മെന്റുകൾ. ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്ക് ഓണ്‍ യുവർ ഓണ്‍ ഹൗസിംഗ് സ്കീം അനുസരിച്ചു വീടു നൽകുന്ന പദ്ധതിയും നടക്കുന്നു. ആദ്യ പ്രോജക്ട് ഇടുക്കിയിലെ കെഡിഎച്ച് വില്ലേജിൽ കുറ്റിയാർവാലിയിലാണ്. എസ്.രാജേന്ദ്രൻ, ആന്റണി ജോണ്‍, ഡി.കെ.മുരളി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രാമകൃഷ്ണൻ.
തുക പര്യാപ്തമായില്ല
തിരുവനന്തപുരം: ആദിവാസികളിലെ പ്രത്യേക ദുർബല വിഭാഗങ്ങൾക്കു വേണ്ടി അനുവദിച്ച 148 കോടിയിൽ 141.03 കോടി ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്നു മന്ത്രി എ.കെ.ബാലൻ. പാക്കേജ് നടപ്പിലാക്കിയതു യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. പദ്ധതി നടത്തിപ്പിലെ പോരായ്മകൾ പരിഹരിച്ചാണു പട്ടിക വർഗ വകുപ്പ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നത്. മുഴുവൻ പേർക്കും ബാങ്ക് അക്കൗണ്ട് നൽകി. സാന്പത്തിക ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴിയാണു വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.ഡി.സതീശൻ, അൻവർ സാദത്ത് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി ബാലൻ.
ഇഎസ്ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളാക്കും
തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളാക്കി മാറ്റുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ. ഇതിന്റെ ബാധ്യത ഇഎസ്ഐ കോർപറേഷനാണു വഹിക്കേണ്ടത്.എന്നാൽ, അവർ അതിനു തയാറല്ല. സംസ്ഥാനം സ്വന്തം നിലയിൽ നടപടി എടുക്കണമെന്നാണു കോർപറേഷന്റെ നിലപാട്. ഇതുപ്രകാരം തോട്ടടയിലെ ഇഎസ്ഐ ആശുപത്രിയെ സൂപ്പർസ്പെഷാലിറ്റി ആക്കാൻ പ്രോജക്ട് തയാറാക്കി. കേരളത്തിൽ ഒന്‍പത് ഇഎസ്ഐ ആശുപത്രികളുണ്ട്. മൂന്നെണ്ണം ഇഎസ്ഐ കോർപ്പറേഷനു കീഴിലാണ്. നിലവിൽ 145 ഇഎസ്ഐ ഡിസ്പൻസറികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.എ.നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ.
ഒഴിപ്പിക്കുന്ന വനഭൂമി വീണ്ടും കൈയേറുന്നുണ്ടെന്നു മന്ത്രി കെ. രാജു
12:55 AM Jun 25, 2019 | Deepika.com