തിരുവനന്തപുരം: പ്രളയക്കെടുതി ദുരിതാശ്വാസത്തിൽ ഉൾപ്പെടാത്ത സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ, തേനീച്ച കർഷകർ, അലങ്കാരപക്ഷി കർഷകർ എന്നിവർക്കു രണ്ടു ലക്ഷം രൂപ വരെ സഹായം ലഭ്യമാക്കുന്ന ഉജ്ജീവന സഹായ പദ്ധതി നടപ്പാക്കി വരുന്നതായി മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഉജ്ജീവന സഹായ പദ്ധതി പ്രകാരം കിസാൻ ക്രെഡിറ്റ് കാർഡുള്ള പ്രളയബാധിതരായ കർഷകർക്കു സർക്കാർ നാലു ശതമാനം താങ്ങു പലിശ നൽകും.
കൂടാതെ ഷെഡ്യൂൾഡ് ബാങ്ക്, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്ന് എടുക്കുന്ന വായ്പകൾക്കു മാർജിൻ മണിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപവരെയുള്ള സഹായം നൽകുമെന്നും റോഷി അഗസ്റ്റിന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.
ഇടുക്കി ജില്ലയിലെ സർവേ പ്രകാരം 170 ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾക്കും 308 കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടം ഉണ്ടായി.
ഇടുക്കിയിലെ 27 വ്യവസായ സ്ഥാപനങ്ങൾക്ക് 104.32 ലക്ഷം രൂപയും 66 കടകൾക്ക് 193.68 ലക്ഷം രൂപയും ബാങ്കുകൾ വഴി അനുവദിച്ചു.
ചെറുകിട കർഷകർക്കും കച്ചവടക്കാർക്കും രണ്ടു ലക്ഷം രൂപയുടെ ഉജ്ജീവന പദ്ധതി
12:33 AM Jun 25, 2019 | Deepika.com