തിരുവനന്തപുരം: കാലവർഷം ശക്തമായില്ലെങ്കിൽ അടുത്തയാഴ്ച ആദ്യം മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. അണക്കെട്ടുകളിൽ 3900 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജല നിരപ്പിലേക്കു താഴുംവരെ നിലവിലുള്ള സ്ഥിതി തുടരും. അതിനുശേഷം ദിവസേനയുള്ള വൈദ്യുതി ഉപയോഗം 120 ലക്ഷം യൂണിറ്റായി ക്രമീകരിക്കാൻ വൈദ്യുതി ബോർഡ് യോഗം തീരുമാനിച്ചു.
ജലനിരപ്പ് 3900 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലത്തിലേക്കു താണാൽ പ്രതിദിന ജല വൈദ്യുതി ഉത്പാദനം ആദ്യഘട്ടത്തിൽ 100 ലക്ഷത്തിലേക്കും തുടർന്ന് 80 ലക്ഷത്തിലേക്കും അവസാനഘട്ടത്തിൽ 50 ലക്ഷം യൂണിറ്റിലേക്കും കുറയ്ക്കും.
അടുത്തയാഴ്ചയോടെ പ്രതിദിനം 750 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തിയത്. കൂടംകുളം ആണവ നിലയത്തിൽ നിന്ന് പ്രിതിദിനം 240 ലക്ഷം യൂണിറ്റ് വൈദ്യുതി കൊണ്ടുവരാൻശേഷിയുണ്ട്. എറണാകുളം ജില്ലയിൽ 650 മീറ്റർ ദൂരത്തിൽ ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാലാണ് കൂടംകുളം വൈദ്യുതി എത്തിക്കുന്നതിന് കാലതാമസം നേരിടുന്നത്.
പുറമേ നിന്ന് ദിവസേന 630 ലക്ഷം യൂണിറ്റ് വൈദ്യുതി കൊണ്ടുവരാനുള്ള ശേഷിയുണ്ട്. പവർ എക്സ്ചേഞ്ചുവഴി കൂടുതൽ വൈദ്യുതി ലഭ്യമാണെങ്കിലും കൊണ്ടുവരാൻ ലൈൻ ഇല്ലാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസം 472 മെഗായൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. എല്ലാ അണക്കെട്ടുകളിലുമായി 4140 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണ് അവശേഷിക്കുന്നത്.
സംസ്ഥാനത്ത് 2017 ലേതിനു തൂല്യമായ ആവസ്ഥയാണുള്ളതെന്ന് വൈദ്യുതി ബോർഡ് വിലയിരുത്തി.
കാലവർഷം ശക്തമായില്ലെങ്കിൽ അടുത്തയാഴ്ച മുതൽ വൈദ്യുതി നിയന്ത്രണം വരും
12:33 AM Jun 25, 2019 | Deepika.com