തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിർദേശപ്രകാരം തുന്പൂർമുഴിക്കു മുകളിലായി ചാലക്കുടി പുഴയിൽ രണ്ടു സ്റ്റോറേജ് ഡാമുകളുടെയും ലിങ്ക് കനാലിന്റെയും സാധ്യത പുന:പരിശോധിക്കാനും വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കാനും തീരുമാനിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
ഭൂതത്താൻകെട്ട് ബാരേജിന്റെ വലതുഭാഗത്തുനിന്ന് ആരംഭിച്ച് ചാലക്കുടി ബേസിനിലേക്കു ജലസേചനം നടത്തുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതിയിലൂടെ ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ ഇടതുകര കനാലിൽ കൂടി ജലം എത്തിക്കുകയാണെങ്കിൽ തുന്പൂർമൂഴിയിലെ വെള്ളം ഉപയോഗിച്ചു പദ്ധതിയുടെ വലതുകര കനാലിൽ കൂടി സുഗമമായി ജലസേചനം നടത്താം.
കേരള ഷോളയാർ, പെരിങ്ങൽക്കുത്ത് എന്നീ ജല വൈദ്യുത പദ്ധതികളിൽനിന്നു വൈദ്യുതി ഉത്പാദനത്തിനുശേഷം വിടുന്ന ജലം തുന്പൂർമുഴി വിയറിൽ ശേഖരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്ന പദ്ധതിയാണു ചാലക്കുടി റിവർഡൈവേർഷൻ സ്കീം. പറന്പിക്കുളം ആളിയാർ പദ്ധതി പ്രകാരം തമിഴ്നാട്, കേരള ഷോളയാർ പദ്ധതിയിലേക്ക് 12.30 ടിഎംസി ജലം ലഭ്യമാക്കേണ്ടതുണ്ട്.
കരാർ അനുസരിച്ച് ഓരോ വർഷവും സെപ്റ്റംബർ ഒന്നിനും ഫെബ്രുവരി ഒന്നിനും കേരള ഷോളയാർ ജലാശയത്തിൽ 2663 അടി വെള്ളം നിറയ്ക്കണം. 2019ൽ തുന്പൂർമുഴി വിയറിൽ ലഭ്യമായ ജലം 5.94 ടിഎംസിയാണെന്നും ബി.ഡി.ദേവസ്യയുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.
ചാലക്കുടി പുഴയിലെ സ്റ്റോറേജ് ഡാമുകളുടെ സാധ്യത പുനഃപരിശോധിക്കും
12:33 AM Jun 25, 2019 | Deepika.com