കൊച്ചി: സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് സേനയിലെ ഒഴിവുകൾ നികത്തുന്നതു ഹൈക്കോടതികൾ നിരീക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനോടും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോടും വിശദീകരണം തേടി.
ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലമനുസരിച്ചു കേരളത്തിൽ 19 പോലീസ് ജില്ലകളും ഏഴ് ഫീഡർ ബറ്റാലിയനുകളും ആണുള്ളതെന്നു വ്യക്തമാക്കിയിരുന്നു. ബറ്റാലിയനിൽനിന്നുള്ളവർക്ക് സ്ഥലംമാറ്റം നൽകിയും സീനിയോറിറ്റി പ്രകാരം പ്രമോഷൻ നൽകിയുമാണ് ഒഴിവുകൾ നികത്തുന്നത്. എൻട്രി കേഡറിൽ ബറ്റാലിയനുകളിലേക്കാണ് പിഎസ് സി മുഖേന നിയമനം നടത്തുന്നതെന്നും എസ്ഐ റിക്രൂട്ട്മെന്റും പിഎസ് സി മുഖേന നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി പരിഗണിക്കുന്ന ഹർജിയിൽ കേരളം, ലക്ഷദ്വീപ് പ്രദേശങ്ങളിലെ ഒഴിവുകൾ നികത്താനുള്ള നടപടികൾ വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. പോലീസ് സേനയിലെ ഒഴിവു നികത്തണം, പോലീസിനു മതിയായ പരിശീലനം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ച് മനീഷ് കുമാർ നൽകിയ ഹർജിയിൽ മാർച്ച് 11 നാണ് ഹൈക്കോടതികളോടു വിഷയം പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. തുടർന്നുള്ള പൊതുതാല്പര്യ ഹർജിയിൽ സംസ്ഥാന സർക്കാർ, ഡിജിപി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ, ലക്ഷദ്വീപ് ആഭ്യന്തര സെക്രട്ടറി എന്നിവരെയാണ് എതിർ കക്ഷികളാക്കിയിട്ടുള്ളത്.
പോലീസ് സേനയിലെ ഒഴിവുകൾ: വിശദീകരണം തേടി
12:01 AM Jun 25, 2019 | Deepika.com