തൃശൂർ: ശക്തൻനഗറിൽ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുന്പിള്ളിശേരി ആലുക്കൽ ചാക്കപ്പൻ എന്ന ബിനോയിയാണ് (24) മരിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തിൽ വെളിയന്നൂർ ആശാരിക്കുന്ന് അന്തിക്കാടൻ വീട്ടിൽ വിവേകിനെ (22) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാരനൊപ്പം ബൈക്കിൽ ശക്തൻ സ്റ്റാൻഡിനു സമീപമുള്ള ബാറിനു മുന്നിലെത്തിയതായിരുന്നു ബിനോയ്. പിന്നീട് ഇവിടെയുണ്ടായിരുന്ന വിവേകുമായി വാക്കുതർക്കത്തിലെത്തുകയും ഏറ്റുമുട്ടുകയുമായിരുന്നു. ബിനോയ്, വിവേകിനെ തുറിച്ചുനോക്കിയെന്നു പറഞ്ഞ് തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു.
വിവേക് കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ബിനോയിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ ബിനോയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
കൊലപാതക ശ്രമം, മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുള്ളയാളാണ് വിവേക്. ഈസ്റ്റ് സ്റ്റേഷനിൽ മാത്രം വിവേകിനെതിരേ 13 കേസുകളുണ്ട്. കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് റിമാൻഡിലായിരുന്ന ഇയാൾ കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ചേർപ്പ്, പുതുക്കാട്, നെടുപുഴ, പേരാമംഗലം സ്റ്റേഷനുകളിലായുള്ള വധശ്രമം, ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയാണ് മരിച്ച ബിനോയ്.
ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ: കുത്തേറ്റ യുവാവ് മരിച്ചു
11:56 PM Jun 24, 2019 | Deepika.com