കോട്ടയം: കേരള കോണ്ഗ്രസ് -എമ്മിലെ മുതിർന്ന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിൽ കോട്ടയത്തു ചേർന്നു. കേരള കോണ്ഗ്രസ് -എം മീഡിയ കണ്വീനർ വിജി എം. തോമസിന്റെ പള്ളത്തെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം യോഗം ചേർന്നത്. കഴിഞ്ഞ 16ന് കോട്ടയം സിഎസ്ഐ ഹാളിൽ ചേർന്ന കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുനിസിഫ് കോടതി സ്റ്റേ ചെയ്ത നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ കേരള കോണ്ഗ്രസ് സ്ഥാനാർഥിക്കു മത്സരിക്കാൻ സാധിക്കില്ലെന്ന പി.ജെ.ജോസഫിന്റെ പ്രസ്താവനയും യോഗം ചർച്ച ചെയ്തു. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ജില്ലകളിലുണ്ടായ സംഭവ വികാസങ്ങൾ യോഗത്തിൽ ജില്ലാ പ്രസിഡന്റുമാർ വിശദീകരിച്ചു. യോഗത്തിനു മുന്നോടിയായി മാധ്യമ പ്രവർത്തകരോടു സംസാരിച്ച ജോസ് കെ. മാണി പി.ജെ. ജോസഫ് ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടി നൽകി.
രാഷ്ട്രീയ ജീവിതത്തിൽ പലവട്ടം വെന്റിലേറ്ററിലായിരുന്ന പി.ജെ. ജോസഫിനു പുതുജീവൻ നൽകി രക്ഷിച്ചതു കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്ന് ജോസ് കെ. മാണി പറഞ്ഞു. വിവാദങ്ങളിൽപ്പെട്ട് രാഷ്ട്രീയമായി അത്യാസന്ന നിലയിലായിരുന്ന ജോസഫ് ഗ്രൂപ്പിനെ ചില കേന്ദ്രങ്ങളുടെ കടുത്ത എതിർപ്പുണ്ടായിട്ടും അഭയം നൽകിയതു കേരള കോണ്ഗ്രസ് -എം ആണ്. ഓരോ ദിവസം കഴിയുന്തോറും പാർട്ടി പ്രവർത്തകർ കൂടെയില്ലെന്നു തിരിച്ചറിയുന്പോൾ ഉണ്ടാകുന്ന പരിഭ്രാന്തി കാരണമാണോ ജോസഫിന്റെ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസ് പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു
12:51 AM Jun 24, 2019 | Deepika.com