കോഴിക്കോട്: എറണാകുളം മരടിൽ യാത്രക്കാരെ ജീവനക്കാർ മര്‍ദിച്ച കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കല്ലട ബസുകാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു കൊടുക്കില്ലെന്നും മന്ത്രി കോഴിക്കോട് വാർത്താലേഖകരോട് പറഞ്ഞു. യാത്രക്കാരെ ജീവനക്കാർ മര്‍ദിച്ച സംഭവം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞു. പെര്‍മിറ്റ് റദ്ദാക്കാത്തതിനെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇത്തരം അതിക്രമങ്ങള്‍ ശക്തമായി നേരിടും. റീജണൽ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി യോഗം ചേരാത്തതിനാലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത് വൈകുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മറ്റന്നാള്‍ യോഗം ചേരുമെന്നാണ് വിവരം. കോണ്‍ട്രാക്ട് കാരിയർ ബസുകൾ സമരം പ്രഖ്യാപിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. നോട്ടീസ് നല്‍കിയിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാൽ പകരം സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
കല്ലട: പെര്‍മിറ്റ് റദ്ദാക്കാത്തത് പരിശോധിക്കും : മന്ത്രി
12:51 AM Jun 24, 2019 | Deepika.com