തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥരടക്കം 14 പേർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കു നിർദേശം. തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിൽ ഉൾപ്പെട്ട എട്ടു പേരെ സിറ്റി ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാർ ഗുരുഡിൻ സസ്പെൻഡ് ചെയ്തു.
പോലീസ് സേനയുടെ അച്ചടക്കത്തിനു വിരുദ്ധമായി പരസ്യമായി ഏറ്റുമുട്ടിയതിന്റെ പേരിലാണ് നടപടി. പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ജി.ആർ. അജിത്ത് അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ സസ്പെൻഷനിലുള്ള അജിത്തിനെ (ട്രാഫിക് പോലീസ് സ്റ്റേഷൻ) വീണ്ടും സസ്പെൻഡ് ചെയ്തു. ആർ.ജി. ഹരിലാൽ (വഞ്ചിയൂർ പോലീസ് സ്റ്റേഷൻ), ശോഭൻ പ്രസാദ് (കണ്ട്രോൾ റൂം), എം.എസ്. മിനിമോൾ (വനിതാ പോലീസ് സ്റ്റേഷൻ), ഷീജാദാസ് (നേമം), രഞ്ജിത്ത്, സനൽകുമാർ, അനിൽകുമാർ (മൂവരും എആർ ക്യാന്പ് )എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണവും നടത്താനും നിർദേശിച്ചിട്ടുണ്ട്. ഇതിൽ രഞ്ജിത്തും നിലവിൽ സസ്പെൻഷനിലാണ്.
മറ്റുള്ളവർക്കെതിരേ അച്ചടക്ക നടപടിക്കു നിർദേശം നൽകിയിട്ടുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ നടപടി സ്വീകരിക്കും. ഈ മാസം 27നു നടക്കുന്ന പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട തർക്കമാണു കഴിഞ്ഞ ശനിയാഴ്ച സംഘർഷത്തിൽ കലാശിച്ചത്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. നാലു പേർക്കു പരിക്കേറ്റു.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 മുതലാണ് തിരിച്ചറിയൽ കാർഡ് വിതരണം നടത്തി വരുന്നത്. 5,900 വോട്ടർമാരാണുള്ളത്. ഇതിൽ 1,939 പേർക്കു മാത്രമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനായത്. ഇന്നു വരെയാണ് കാർഡ് വിതരണത്തിനുള്ള സമയപരിധി.
ഒരു പോലീസുകാരന്റെ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട കാര്യം തിരക്കുന്നതിനാണ് സ്ഥാനാർഥിയായ അനീഷുമൊത്ത് പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ജി.ആർ. അജിത് ഇവിടെയെത്തിയത്. തുടർന്നുണ്ടായ തർക്കത്തിൽ മർദിക്കുകയായിരുന്നുവെന്നു പറയുന്നു. തുടർന്നു സ്ഥലത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു.
പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന ഡിജിപി ഹൈക്കോടതിയിൽ നൽകിയ ഉറപ്പിനു വിരുദ്ധമായ കാര്യങ്ങളാണു നടന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. യുഡിഎഫ് അനുകൂല പാനൽ വിജയിക്കുമെന്നു കണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാത്തതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രവൃത്തി ദിവസമായ 27നു സഹകരണ സംഘം തെരഞ്ഞെടുപ്പു നടത്തിയാൽ 1,200 ലേറെ പോലീസുകാർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് എതിർ വിഭാഗം ആരോപിക്കുന്നു. അതിനാൽ തെരഞ്ഞെടുപ്പ് 30ലേക്കു മാറ്റണമെന്നാണ് ആവശ്യം.
പോലീസുകാർ തമ്മിലടിച്ച സംഭവം: 14 പേർക്കെതിരെ അച്ചടക്ക നടപടി, എട്ടു പേർക്കു സസ്പെൻഷൻ
12:37 AM Jun 24, 2019 | Deepika.com