തളിപ്പറമ്പ്: കേരളത്തിൽ പുതിയ സംരംഭകര്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ പ്രവാസി വ്യവസായി പാറയിൽ സാജൻ തുടക്കത്തിലേ മനസിലാക്കിയിരുന്നു. 2013-ൽ പാർഥാ കണ്വന്ഷൻ സെന്ററിനു പടിഞ്ഞാറുഭാഗത്തായി പത്തു വില്ലകൾ അദ്ദേഹം നിര്‍മിച്ചിരുന്നു. മറ്റു ബില്‍ഡര്‍മാരില്‍നിന്ന് വ്യത്യസ്തമായി തുടക്കത്തിൽ ആവശ്യക്കാരില്‍നിന്ന് പണം വാങ്ങാതെയായിരുന്നു വില്ലകളുടെ നിർമാണം പൂര്‍ത്തിയാക്കിയത്. ഇതിൽ ഏഴു വില്ലകൾ വിറ്റുപോയി. മൂന്നെണ്ണം ഇനിയും വില്ക്കാനുമുണ്ട്.
നൈജീരിയയില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ അനുഭവം അന്ന് സ്വകാര്യചാനലുകളുമായി അദ്ദേഹം പങ്കുവച്ചത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
വില്ലകൾ വിറ്റ പണവും സ്വന്തം സമ്പാദ്യവും ഉപയോഗിച്ചാണ് 2015-ൽ പാർഥാ കണ്വന്ഷൻ സെന്ററിന്റെ പണിയാരംഭിച്ചത്. ഈ സന്ദര്‍ഭത്തിൽ നിര്‍മാണവുമായി ബന്ധപ്പെട്ട കടലാസു ജോലികൾ പൂര്‍ത്തിയാക്കാൻ സര്‍ക്കാർ സംവിധാനങ്ങൾ സംരംഭകരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം നാട്ടില്‍ ഒരു സംരംഭവുമായി എത്തുന്നവരെ ഉദ്യോഗസ്ഥർ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നതിന് തെളിവാകുകയാണ് സാജന്റെ ചാനൽ അഭിമുഖങ്ങള്‍.
കേരളത്തിലെ നിർമാണമേഖലയിൽ ഡോക്യുമെന്റേഷന്റെ പേരിലാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് അഭിമുഖത്തിൽ സാജൻ പറയുന്നു.
സർക്കാർ ഭാഗത്തുനിന്നുള്ള പിന്തുണ ഇവിടെ വളരെ മോശമാണ്. എന്തു കാര്യത്തിനുവേണ്ടിയാണെങ്കിലും സർക്കാർ ഓഫീസുകളിൽ പോകണം. അവിടെ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളും. അതൊന്നു പരിഹരിച്ചാൽ കൂടുതൽ പേർ വരും, നിക്ഷേപം വരും. നിലവിലെ സിസ്റ്റം മാറ്റിയെടുക്കാൻ സർക്കാരും ജനങ്ങളും തയാറാകണം. നല്ല അവസരങ്ങളും അതുവഴിയുണ്ടാകും-സാജൻ പറയുന്നു.
കണ്ണൂരിലിപ്പോൾ വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങൾ എല്ലാമാകുന്നു. ആ മാറ്റത്തിൽ താത്പര്യപ്പെട്ടാണ് ഇവിടേക്കു വന്നത്. പക്ഷേ നിർമാണമേഖലയിലെ പ്രധാന വെല്ലുവിളി സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു പിന്തുണയുമില്ല എന്നുള്ളതാണ്. ഗവണ്മെന്റ് കൂടുതൽ ശ്രദ്ധചെലുത്തിയാൽ വികസനത്തിൽ ഉൾപ്പെടെ മാറ്റം വരും.
നിർമാണമേഖലയിൽ വിജയം കണ്ടാൽ വിദ്യാഭ്യാസ, ആശുപത്രി മേഖലകളിലേക്ക് കടക്കുന്നതു സംബന്ധിച്ച പഠനം നടത്തുകയാണെന്നും അതു വിജയിച്ചാൽ സംരംഭങ്ങൾ ആരംഭിക്കുമെന്നുമുള്ള സ്വപ്നവും പങ്കുവച്ചാണ് സാജൻ അഭിമുഖം അവസാനിപ്പിക്കുന്നത്.
തന്റെ സ്വപ്നപദ്ധതിയായ പാർഥാ കണ്വൻഷൻ സെന്ററിനുമുന്നിൽ നിൽക്കുന്ന സാജനെയും പലകുറി വീഡിയോയിൽ കാണാം. ഭാര്യ ബീന, മക്കളായ പാർഥിവ്, അർപ്പിത എന്നിവരെക്കുറിച്ചും സാജൻ വാചാലനാകുന്നുണ്ട്. പാർട്ടിഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണ് സാജൻ പാർഥ കണ്വൻഷൻ സെന്റർ നിർമിച്ചത്. ഏറെ കാത്തിരുന്നിട്ടും ഇതിന് അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സാജൻ ജീവനൊടുക്കുകയായിരുന്നു.
സാജന്റെ വീഡിയോ വൈറൽ
12:37 AM Jun 24, 2019 | Deepika.com