മറയൂർ: മറയൂർ ചന്ദനം തൈലമാക്കി ഉത്പാദിപ്പിച്ചുവന്ന ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ഫാക്ടറി ഉടമയെ ആന്ധ്രപ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി വളപ്പിൽ ഹസ്കറാ(46)ണ് പിടിയിലായത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ബൊമ്മ സമുദ്രത്തിൽ ചന്ദനം സൂക്ഷിച്ചതിനും ചന്ദനത്തൈലം ഉത്പാദിപ്പിച്ചതിനും ചിറ്റൂർ ഈസ്റ്റ് റേഞ്ച് ഓഫീസറും സംഘവുമാണ് കഴിഞ്ഞ 20ന് രാത്രിയിൽ ഇയാളെ പിടികൂടിയത്. ചിറ്റൂർ നാലാം അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂലൈ മൂന്നുവരെ റിമാൻഡ് ചെയ്തു.
ആന്ധ്രപ്രദേശിൽ അറസ്റ്റിലായ ഫാക്ടറി ഉടമയെ മറയൂരിലെ ചന്ദനക്കേസിൽ ഉൾപ്പെടുത്താനും അവിടെനിന്നു കസ്റ്റഡിയിലെടുത്തു കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കാനുമായി മറയൂർ ഡിഎഫ്ഒ ബി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ മുഖ്യവനപാലകനുമായി ആശയവിനിമയം നടത്തിവരുന്നതായും മറയൂർ റേഞ്ച് ഓഫീസർ ജോബ് ജെ. നേര്യംപറന്പിൽ അറിയിച്ചു.
ജൂണ്‍ 17ന് മറയൂർ ചന്ദനഡിവിഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിലെ ബൊമ്മ സമുദ്രത്തിൽ നടത്തിയ ചന്ദനഫാക്ടറി റെയ്ഡിൽ പിടിച്ചെടുത്ത 720 കിലോഗ്രാം ചന്ദനം ആന്ധ്ര വനം ഉദ്യോഗസ്ഥർ ചിറ്റൂർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും മറയൂർ ചന്ദനകേസിലെ തൊണ്ടി മുതലായ 720 കിലോഗ്രാം ചന്ദനം മറയൂരിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചതായും മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
മറയൂർ ചന്ദനക്കേസ് : ആന്ധ്രയിലെ ചന്ദന ഫാക്ടറി ഉടമസ്ഥൻ അറസ്റ്റിൽ
12:37 AM Jun 24, 2019 | Deepika.com