കണ്ണൂർ/തൃശൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലും, തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലും പുലർച്ചെ മിന്നൽ റെയ്ഡ്.
കണ്ണൂർ ജയിലിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, ആയുധങ്ങൾ, റേഡിയോകൾ, ചിരവ തുടങ്ങിയവയും വിയ്യൂരിൽനിന്ന് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷാഫിയിൽനിന്ന് രണ്ടു സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തു. ഇവിടെനിന്ന് ആകെ പിടിച്ചെടുത്ത നാലു ഫോണുകൾ മുന്തിയ ഇനമാണ്. ചാർജറുകളും പിടിച്ചെടുത്തു.
ഷാഫിക്കു പുറമെ കൊടിസുനിയും മനോജുമടക്കം അഞ്ചു പ്രതികൾ വിയ്യൂർ ജയിലിലുണ്ട്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ ജയിൽ മാറ്റിയേക്കുമെന്നാണു സൂചന. കോഴിക്കോട് ജയിലിലും ഇവരിൽനിന്നു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
വിയ്യൂർ ജയിലിലേക്ക് ഇവർക്കു ഫോണുകൾ എത്തിച്ചത് ആരാണെന്നതും എത്ര കാലമായി ഇവർ ഫോണുകൾ ഉപയോഗിക്കുന്നുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ വിളിച്ച കോളുകളും പരിശോധിക്കും. ഇതിനു മുൻപും ഷാഫിയിൽനിന്ന് ഫോണുകൾ ജയിലിൽവച്ചു പിടികൂടിയിരുന്നു. വിയ്യൂർ ജയിലിൽ ടി.പി. കേസ് പ്രതികളടക്കം ഫോണ് ഉപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്നാണ് കമ്മീഷണർ റെയ്ഡിന് എത്തിയത്. രണ്ടിടത്തും ഇന്നലെ പുലർച്ചെ നാലിന് അതീവ രഹസ്യമായി തുടങ്ങിയ റെയ്ഡ് രാവിലെ ഏഴിനു ശേഷമാണ് അവസാനിച്ചത്. മൊബൈൽ ഫോണുകളും കഞ്ചാവും കൈവശംവച്ചതിന് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ നാലു തടവുകാർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. അമ്പതോളം പോലീസുകാരുമായാണു തൃശൂർ പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര വിയ്യൂർ ജയിലിലെത്തിയത്.
സെല്ലുകൾ ഒന്നും ഈ സമയം തുറന്നിരുന്നില്ല. ടി.പി. കേസിലെ പ്രതികൾ കഴിയുന്ന സെല്ലുകളിലേക്കെല്ലാം പോലീസുകാർ ഒരേസമയം ഇരച്ചുകയറിയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ പങ്കെടുത്ത പോലീസുകാരോടു പോലും അവസാന നിമിഷമാണ് റെയ്ഡ് വിവരം പറഞ്ഞത്.
കണ്ണൂർ ജയിലിൽ ജീവപര്യന്തം തടവുകാരായ ചിറ്റാരിപ്പറന്പിലെ ആർഎസ്എസ് പ്രവർത്തകൻ മഹേഷ് വധക്കേസിലെ പ്രതിയായ സിപിഎം പ്രവർത്തകൻ രഞ്ജിത്ത്, കൊലക്കേസ് പ്രതികളായ മുരുകേശൻ, ഉണ്ണി എന്നിവർക്കെതിരേയാണ് മൊബൈൽ ഫോൺ കൈവശംവച്ചതിന് കേസെടുത്തിരിക്കുന്നത്. ഉത്തരമേഖലാ ഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാർ എന്നിവരും റെയ്ഡിന് നേതൃത്വം നൽകി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ 150 പോലീസുകാരാണ് റെയ്ഡിൽ പങ്കെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
തടവുകാർ പിരിവെടുത്ത് ടിവി വാങ്ങി ബ്ലോക്കിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ജയിലുകളിൽ മിന്നൽ റെയ്ഡ്
01:32 AM Jun 23, 2019 | Deepika.com