തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ പ്രതിസ്ഥാനത്തുള്ള തന്റെ മകനെ പാർട്ടിയോ താനോ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടതു ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകൻ പ്രത്യേക കുടുംബമായാണു ജീവിക്കുന്നത്. പാർട്ടി അംഗത്തിന്റെ കുടുംബാംഗങ്ങൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതിനു പാർട്ടിക്കു കൂട്ടുനിൽക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ തന്നെ അതനുഭവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസ് കോടതിയിലായതിനാൽ നിയമപരമായാണു നേരിടേണ്ടതെന്നും ഇക്കാര്യത്തിൽ പാർട്ടി ഒരുതരത്തിലും ഇടപെടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ പത്രസമ്മേളനം നടത്തിയാണു കോടിയേരി ബാലകൃഷ്ണൻ മകനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചത്.
പരാതിക്കാരിയായ യുവതിയെ അറിയില്ല. അവരുമായി സംസാരിച്ചിട്ടുമില്ല. മകന് ഇങ്ങനെയൊരു ബന്ധമുള്ളതായി നേരത്തേ അറിയില്ലായിരുന്നു. ബിനോയി ഇപ്പോൾ എവിടെയുണ്ടെന്നും അറിയില്ല. മക്കൾ പോകുന്നിടത്തെല്ലാം അച്ഛനു പോകാൻ കഴിയില്ലെന്നും മകനെ കണ്ടിട്ടു കുറച്ചു ദിവസമായെന്നും കോടിയേരി പറഞ്ഞു. മകനെ വിളിച്ചോ എന്ന ചോദ്യത്തിനു താൻ മുംബൈ പോലീസ് ഓഫീസറല്ല എന്നായിരുന്നു മറുപടി.
മക്കളുടെ പുറകേ നടന്നിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും എല്ലാവർക്കും ഇതൊരനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ യുവതിയെ കാണാൻ മുംബൈയിൽ പോയിട്ടുണ്ടോ എന്നൊക്കെ പറയാൻ തനിക്കു കഴിയില്ല. കേസ് കോടതിയിലാണ്. മകൻ കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകിയെന്നാണ് അറിയാൻ കഴിയുന്നത്. താൻ ഇപ്പോൾ ആയുർവേദ ചികിത്സയിലാണ്. ബിനോയ് ആശുപത്രിയിൽ വന്നു തന്നെ കണ്ടിരുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും നടക്കുന്നതുകൊണ്ടാണു ചികിത്സയ്ക്കിടെ താനെത്തിയത്. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നും സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയാൻ താൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന വാർത്ത ചിലരുടെ സൃഷ്ടിയാണെന്നും കോടിയേരി പറഞ്ഞു. പ്രവാസിയായ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സണു തെറ്റുപറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
പാർട്ടിയോ ഞാനോ മകനെ സംരക്ഷിക്കില്ല: കോടിയേരി
01:32 AM Jun 23, 2019 | Deepika.com