ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരളത്തിലെ വിശ്വാസികളെയും വിശ്വാസത്തെയും തകർക്കാൻ ഇടതു സർക്കാർ ശ്രമിച്ചതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന ബജറ്റ് അവതരണ പ്രസംഗത്തിലാണു ജനറൽ സെക്രട്ടറിയുടെ വിമർശനം.
സഹായിക്കാമെന്നുപറഞ്ഞ് ഒപ്പംകൂടിയ ബിജെപി കേന്ദ്രഭരണമുണ്ടായിട്ടും ഒന്നും ചെയ്യാതെ ഈ വിഷയം തെരഞ്ഞെടുപ്പ് മുതലെടുപ്പിനായി വിനിയോഗിക്കുകയാണു ചെയ്തത്. ഇതിൽ എൻഎസ്എസിനു ബിജെപിയോടു കടുത്ത അഭിപ്രായ ഭിന്നതയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്കും വിശ്വാസത്തെ തകർക്കാനാവില്ലെന്നു ശബരിമല വിഷയത്തിലൂടെ തെളിഞ്ഞെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാൻ ഏകപക്ഷീയമായ നിലപാടുകളാണ് സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായത്. വിശ്വാസസംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം എൻഎസ്എസ് ഉറച്ചുനിന്നപ്പോൾ സർക്കാർ ഖജനാവിലെ പണം വിനിയോഗിച്ച് ഇതിനെ പരാജയപ്പെടുത്താനാണു ശ്രമിച്ചത്. വിശ്വാസികൾ എതിരാകുമെന്നായപ്പോഴാണ് ബിജെപി യുവതീപ്രവേശനത്തെ തടയാൻ രംഗത്തിറങ്ങിയത്. അതേസമയം, യുഡിഎഫ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം സമാധാനപരമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ എൻഡിഎ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ, കേരള സർക്കാർ ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണവും നടപ്പാക്കിയിട്ടില്ല. പിന്നോക്ക സമുദായങ്ങൾക്ക് പ്രഖ്യാപിച്ച 32 ശതമാനം സംവരണം അവർക്കു നല്കുകയും ചെയ്തു. മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിൽപ്പെടുത്തി പൊതു അവധിയായി പ്രഖ്യാപിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് ഇതും അനുവദിച്ചു നല്കിയില്ല.
ഖാദർ കമ്മീഷൻ റിപ്പോർട്ട് പൊതുമേഖലയെ പ്രത്യേകിച്ചു മുന്നോക്ക സമുദായങ്ങളെ തകർക്കാനുള്ള സർക്കാരിന്റെ ഗൂഢ അജൻഡയാണെന്നും അതിനാൽ തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ എൻഎസ്എസ് ആവശ്യപ്പെട്ടു. 122.50 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
ഇടതുസർക്കാരിനും ബിജെപിക്കുമെതിരേ എൻഎസ്എസ്
01:32 AM Jun 23, 2019 | Deepika.com