തൊടുപുഴ: ചിന്നക്കനാൽ വില്ലേജിലെ വെള്ളൂക്കുന്നേൽ കുടുംബാംഗങ്ങളുടെ പേരിലുള്ള മിച്ചഭൂമി കേസിൽ തീർപ്പുകൽപ്പിക്കാൻ സർവേ നടത്താൻ ജില്ലാ കളക്ടർ എച്ച്.ദിനേശൻ പ്രത്യേക റവന്യു സംഘത്തെ നിയോഗിച്ചു. കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമിയിൽ റവന്യുഭൂമി ഉൾപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്താനാണ് സ്പെഷൽ ടീമിനെ നിയോഗിച്ചു സർവേ നടത്താൻ ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്. ജില്ലാ പ്രോജക്ട് ഓഫീസിലെ ജീവനക്കാരായ ഡി.വി.മനു,ജി.എസ്.അജിത്കുമാർ, ദേവികുളം താലൂക്ക് ഓഫീസിലെ എസ്.വി. ജസ്റ്റിൻദാസ് എന്നീ സർവെയർമാരെയാണ് അടിയന്തരമായി ഉടുന്പൻചോല താലൂക്ക് ഓഫീസിലേക്ക് ഇതിനായി മാറ്റി നിയമിച്ചത്.
ദേവികുളം സബ് കളക്ടർ ഡോ.രേണുരാജിന്റെ മേൽനോട്ടത്തിലായിരിക്കും സർവേ നടപടികൾ പൂർത്തീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. വെള്ളൂക്കുന്നേൽ കുടുംബം 300 ഏക്കറിലധികം സർക്കാർ ഭൂമി മൂന്നാറിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി കൈവശം വയ്ക്കുന്നുവെന്ന് ദേവികുളം സബ് കളക്ടർ രേണു രാജ് ഉൾപ്പെട്ട സംഘം സമീപനാളിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുടുംബത്തിനെതിരേ ക്രിമിനൽ കേസ് ഉൾപ്പടെയുള്ള നടപടിക്കും ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി കൈയേറ്റമുണ്ടോയെന്നു പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്.
മിച്ചഭൂമി കേസ്: സർവേ നടത്താൻ പ്രത്യേക സംഘം
01:08 AM Jun 23, 2019 | Deepika.com