കോഴിക്കോട്: കൊടുവള്ളി സ്വര്‍ണക്കടത്ത് കേസിൽ കോഫെപോസെ ചുമത്തിയ രണ്ടു പ്രതികൾ പിടികിട്ടാപ്പുള്ളികൾ. കിഴക്കോത്ത് ആവിലോറ സ്വദേശി ഷമീർ അലി, കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന് എന്നിവരാണിവർ.
ഏഴു ദിവസത്തിനുള്ളില്‍ സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് മേയ് 21ന് സിഇഐബി ജോയിന്റ് സെക്രട്ടറി വിഞ്ജാപനമിറക്കിയിട്ടും ഇതുവരെ ഹാജരാകാത്ത സാഹചര്യത്തിലാണിത്. ഫെബ്രുവരിയിലാണ് ഇരുവര്‍ക്കുമെതിരെ കോഫെപോസെ ചുമത്തിയത്.
2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന് തഹീം എന്നിവരുടെ വീട്ടില്‍നിന്ന് സ്വര്‍ണം ശുദ്ധീകരിക്കുന്ന അഞ്ച് ഫര്‍ണസും 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചു നല്‍കിയതിന്റെ രേഖകളും മൊബൈല്‍ വിശദാംശങ്ങളും ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഉള്‍വസ്ത്രങ്ങൾ, രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം എന്നിവയും ഇവിടെനിന്നു ലഭിച്ചു. 20 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് തഹീമും നസീമും മൊഴി നല്‍കിയതായാണ് സാമ്പത്തിക കുറ്റവിചാരണക്കോടതിയെ ഡിആര്‍ഐ അറിയിച്ചത്.
നസീം, തഹീം ബന്ധുവായ മാനിപുരം സ്വദേശി യു.വി. ഷാഫി, വാവാട് സ്വദേശി ടി.കെ. സൂഫിയാന് എന്നിവരെയും സ്വണം കൊണ്ടുപോയിരുന്ന നരിക്കുനി സ്വദേശി ഇല്യാസിനെയും കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സൂഫിയാൻ നാട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. കേസില്‍ കോഫെപോസെ ചുമത്തപ്പെട്ട അഞ്ചു പ്രതികളില്‍ തഹീം, നസീം, ഷാഫി എന്നിവർ പൂജപ്പുര ജയിലിലാണ്. താമരശേരി സ്വദേശി ഷറഫുദ്ദീൻ, സഹോദരന് അബ്ദുല്‍ ഗഫൂർ, ആവിലോറ സ്വദേശി ഷമീർ അലി എന്നിവരുടെ പങ്ക് വ്യക്തമായിരുന്നു. കൊടുവള്ളി സ്വദേശികളായ അല്‍ അമീൻ, മുഹമ്മദ് ഷമീര്‍ , ഷിഹാബുദ്ദീൻ, മുജീബ് റഹ്മാന്, ഷിഹാദ് അലി, കണ്ണൂര്‍ സ്വദേശി സഹദ് എന്നിവരും കേസില്‍ പ്രതികളാണ്.
കൊടുവള്ളി സ്വര്‍ണക്കടത്ത് കേസ്: രണ്ടു പ്രതികൾ പിടികിട്ടാപ്പുള്ളികൾ
12:55 AM Jun 23, 2019 | Deepika.com