കൊച്ചി: അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ നിർത്തിവയ്ക്കുമെന്ന് ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ടു മാസത്തിലധികമായി മോട്ടോർ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകർക്കുന്ന നടപടിയെടുക്കുകയാണെന്ന് ആരോപിച്ചാണ് അനിശ്ചിതകാല സമരം.
നാനൂറോളം ബസുകളാണു സമരത്തിൽ പങ്കെടുക്കുകയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് പടിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യമായി പിഴയീടാക്കുന്നതിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിയുടെ ഓഫീസും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റുമായി നിരവധി ചർച്ചകൾ നടത്തിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
കല്ലട ബസ് സർവീസ് നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മറ്റു ബസ് ഉടമകളെ പീഡിപ്പിക്കുന്നത്. കല്ലട ബസിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കുകയില്ല. അത് അവരുടെ പ്രശ്നമാണ്. അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ പിരിച്ചുവിട്ടുവെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളിൽ 30 ശതമാനം മാത്രമാണ് കല്ലടയുടേത്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ ദിവസേന അന്തർസംസ്ഥാന ബസുകളിൽ നിന്ന് 10,000 രൂപ വീതം പിഴയീടാക്കുന്ന സാഹചര്യമാണുള്ളത്. വായ്പയെടുത്തു വ്യവസായം നടത്തുന്ന തങ്ങളെ ആത്മഹത്യയിലേക്കു നയിക്കുന്നതാണു നടപടികൾ. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസുകൾ നികുതി അടക്കാതെ താത്കാലികമായി സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ജി ഫോം നല്കും. മറ്റ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ കേരളത്തിന്റെ റോഡ് നികുതി അടയ്ക്കാതെ സമരത്തിന്റെ ഭാഗമാകും. അസോസിയേഷൻ സെക്രട്ടറിമാരായ എ.ജെ. റിജാസ്, ശരത്ത് ജി. നായർ, ട്രഷറർ മണി ശശിധരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം നാളെ മുതൽ
12:55 AM Jun 23, 2019 | Deepika.com